‘അമേരിക്കയെ പണക്കുടുക്കയായി കാണുന്നത് അവസാനിപ്പിക്കൂ’; കാനഡയുടെ ബൊംബാർഡിയർ വിമാനങ്ങൾക്ക് വിലക്കുമായി ട്രംപ്

വാഷിങ്ടൺ: കാനഡ വിമാന നിർമാതാക്കളായ ബൊംബാർഡിയർ അമേരിക്കയിൽ ജെറ്റുകൾ വിൽക്കുന്നത് തടയുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ വിപണിയിൽ തുടരണമെങ്കിൽ കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങൾ യുഎസിലേക്ക് മാറ്റണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതോടെ വാഷിങ്ടണും ഒട്ടാവയും തമ്മിലുള്ള വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമായി.ട്രൂത്ത് സോഷ്യലിലൂടെയാണ് മോൺട്രിയൽ ആസ്ഥാനമായ ബൊംബാർഡിയറിനെതിരെ ട്രംപ് രംഗത്തെത്തിയത്. യുഎസ് കമ്പനികളോട് കാനഡ സംരക്ഷണവാദപരമായ സമീപനം സ്വീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

“അമേരിക്കയിൽ ഇനി ബൊംബാർഡിയർ വിൽപ്പന വേണ്ട. അവരുടെ ഉൽപ്പന്നങ്ങൾ വേണ്ടത്ര മികച്ചതല്ല,” ട്രംപ് കുറിച്ചു. ബൊംബാർഡിയറിന്റെ വരുമാനത്തിന്റെ 50 ശതമാനത്തിലേറെയും യുഎസിൽ നിന്നാണെന്നും അമേരിക്കൻ ഉപഭോക്താക്കളെയും കമ്പനികളെയും വിമാനത്താവളങ്ങളെയും സേവന സംവിധാനങ്ങളെയും ആശ്രയിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, യുഎസ് വിമാന നിർമാതാക്കളായ ഗൾഫ്‌സ്ട്രീം എയ്റോസ്പേസിന് കാനഡയിൽ പ്രവർത്തിക്കാൻ കനേഡിയൻ അധികൃതർ തടസ്സം സൃഷ്ടിച്ചെന്നും ട്രംപ് ആരോപിച്ചു. കാനഡയ്ക്ക് അമേരിക്കൻ വിപണി വേണമെങ്കിൽ ഉൽപ്പാദനം യുഎസിൽ നടത്തണമെന്നും അമേരിക്കയെ പണക്കുടുക്കയായി കാണുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുക, അമേരിക്കൻ വിമാനങ്ങളിൽ പറക്കുക, അമേരിക്കൻ മദ്യവും പാനീയങ്ങളും ആസ്വദിക്കുക. അമേരിക്ക ആദ്യം എന്നും ട്രംപ് കുറിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ തകർന്നതും പ്രധാന ഉൽപ്പന്നങ്ങൾക്ക് പരസ്പരം അധിക തീരുവ ചുമത്തുമെന്ന ഭീഷണിയും നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പരാമർശം.

അതേസമയം, യുഎസുമായി ദീർഘകാലം നിലനിൽക്കുന്ന വ്യാപാര കരാറിനായി ചർച്ചകൾക്ക് കാനഡ ഇപ്പോഴും തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. എന്നാൽ കനേഡിയൻ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ബിസിനസുകളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും കരാറെന്ന് അദ്ദേഹം പറഞ്ഞു.

കാനഡയ്ക്ക് ഗുണകരമായ വ്യാപാര കരാർ അമേരിക്കൻ ഉപഭോക്താക്കൾക്കും കമ്പനികൾക്കും കുടുംബങ്ങൾക്കും ഗുണം ചെയ്യുമെന്നും കാർണി ചൂണ്ടിക്കാട്ടി. യുഎസ് അടുത്ത നീക്കം നടത്തുന്നത് കാത്തിരിക്കാതെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം വിപുലീകരിക്കാനും കാനഡ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാഷിങ്ടൺ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് യുഎസുമായുള്ള വ്യാപാര ചർച്ചകൾ കാനഡ താൽക്കാലികമായി നിർത്തിവച്ചതെന്നും കാർണി പറഞ്ഞു. “നമ്മുടെ രാജ്യം പരീക്ഷിക്കപ്പെടുകയാണ്. അവർ ആവശ്യപ്പെട്ട കാര്യങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. അതിനാലാണ് ചർച്ചകൾ നിർത്തിവച്ചത്. തുടർന്ന് ഞങ്ങളെ ദുർബലപ്പെടുത്താനും വിഭജിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ തീരുവകൾ യുഎസ് ഏർപ്പെടുത്തി,” അദ്ദേഹം പറഞ്ഞു.

കാനഡയെ “ഏറ്റവും മോശം രീതിയിൽ ദുരുപയോഗം ചെയ്യുന്ന രാജ്യങ്ങളിലൊന്ന്” എന്ന് വിശേഷിപ്പിച്ച ട്രംപ്, തീരുവ ഒഴിവാക്കാൻ കനേഡിയൻ കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ യുഎസിലേക്ക് മാറ്റണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞയാഴ്ച ട്രൂത്ത് സോഷ്യലിൽ നടത്തിയ കുറിപ്പുകളിലും കാനഡയ്‌ക്കെതിരെ ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തന്റെ തീരുവ നയങ്ങൾ യുഎസ് വാഹന വ്യവസായത്തെ പുനരുജ്ജീവിപ്പിച്ചുവെന്നും കാനഡ അന്യായമായ വ്യാപാര രീതികൾ പിന്തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സമയത്ത് ഡെട്രോയിറ്റിലെ ഫോർഡിന്റെ വലിയ ഫാക്ടറി അടച്ചുപൂട്ടാനുള്ള നീക്കത്തിലായിരുന്നുവെന്നും എന്നാൽ താൻ അഭിപ്രായ സർവേകളിൽ മുന്നിലെത്തിയതോടെ ഫാക്ടറി പ്രവർത്തനം തുടരുകയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇപ്പോൾ ഫാക്ടറി 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും ലാഭകരമായ വാഹന നിർമാണശാലകളിലൊന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

കാനഡയ്‌ക്കെതിരെ മുൻ യുഎസ് ഭരണകൂടങ്ങൾ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതായും ട്രംപ് ആരോപിച്ചു. ഇറാനെതിരായ കടുത്ത നടപടികൾ നേരത്തെ സ്വീകരിക്കേണ്ടിയിരുന്നതുപോലെ, കാനഡയ്‌ക്കെതിരെയും ഇത്തരത്തിലുള്ള നടപടി നേരത്തെ ഉണ്ടാകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘Stop treating America like a piggybank’: Trump threatens to block Canada’s Bombardier jets in US