വാഷിങ്ടൺ: വാരാന്ത്യത്തിൽ ഇറാനെതിരെ യുഎസ് സൈന്യം പുതിയ ആക്രമണം നടത്തിയില്ലെങ്കിലും, ടെഹ്‌റാനെതിരായ സമ്മർദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ AI ഉപയോഗിച്ച് തയ്യാറാക്കിയ നിരവധി പോസ്റ്റുകളാണ് ട്രംപ് പങ്കുവച്ചത്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ തകർച്ച അനിവാര്യമാണെന്ന സന്ദേശമാണ് പോസ്റ്റുകളിലൂടെ അദ്ദേഹം നൽകിയത്.

മധ്യപൂർവദേശത്ത് അമേരിക്കയുടെ ആധിപത്യം വ്യക്തമാക്കുന്ന ഗ്രാഫിക്കുകളിലൊന്നിൽ ഇറാന്റെ എണ്ണ കയറ്റുമതി തകർന്നുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ടു. ഇറാന്റെ പ്രധാന സാമ്പത്തിക വരുമാനമാർഗമായ ഖാർഗ് ദ്വീപിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ഭീഷണിയും ഇതിൽ ഉൾപ്പെട്ടു. ഇറാനെ ഭൂപടത്തിൽ നിന്ന് വേർതിരിച്ച്, ട്രംപിന്റെ മുഖത്തിന്റെ രൂപരേഖയിൽ ചിത്രീകരിച്ച ഭൂപടവും പോസ്റ്റിൽ ഉണ്ടായിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതി യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. യുദ്ധത്തിന് മുമ്പ് പ്രതിദിനം 2 കോടി ബാരൽ എണ്ണ കടന്നുപോയിരുന്നിടത്ത് ഇപ്പോൾ 1.8 കോടി ബാരലായി കയറ്റുമതി വീണ്ടെടുത്തതായാണ് അദ്ദേഹം പങ്കുവച്ച കണക്കുകൾ. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ആഗോള ഊർജ വിതരണത്തിലെ നിർണായക പാതയാണ്. ഫെബ്രുവരി അവസാനം ഇസ്രയേലിനൊപ്പം ട്രംപ് ആരംഭിച്ച യുദ്ധത്തിന് തിരിച്ചടിയായി ഇറാൻ ഈ പാത ഫലപ്രദമായി അടച്ചിരിക്കുകയാണ്. ഇതോടെ ആഗോളതലത്തിൽ എണ്ണവില ഉയരാനുള്ള സാധ്യത ശക്തമായിരുന്നു.
അതേസമയം, ഹോർമുസിലൂടെ എണ്ണ ഗതാഗതം തുടരുന്നതിനൊപ്പം ഇറാനുമേൽ സമ്മർദം നിലനിർത്തുന്നതിനായി യുഎസ് ഭരണകൂടം യുദ്ധലക്ഷ്യങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. ഇറാന്റെ എണ്ണ കയറ്റുമതി കുത്തനെ ഇടിയുകയാണെന്നും രാജ്യത്ത് അതിരൂക്ഷമായ പണപ്പെരുപ്പം നിലനിൽക്കുകയാണെന്നും ഇറാന്റെ കറൻസി തകർന്നുവെന്നും അവകാശപ്പെടുന്ന ഗ്രാഫിക്കുകളും ട്രംപ് പങ്കുവച്ചു. 2025ന്റെ തുടക്കത്തിൽ ഒരു യുഎസ് ഡോളറിന് ഏകദേശം 9 ലക്ഷം റിയാൽ ആയിരുന്ന ഇറാന്റെ കറൻസി ഏറ്റവും പുതിയ കണക്കുകളിൽ 22.7 ലക്ഷത്തിലേറെയായി ദുർബലപ്പെട്ടതായും ഗ്രാഫിൽ കാണിച്ചു.
ഇറാന്റെ ഭൂപടത്തിന് മുകളിൽ ട്രംപിന്റെ മുഖത്തിന്റെ വശത്തെ രൂപരേഖ പതിപ്പിച്ച ചിത്രവും പോസ്റ്റുകളിലുണ്ടായിരുന്നു. ഇറാനുമായുള്ള സംഘർഷത്തിൽ ട്രംപിന്റെ പ്രതികരണങ്ങൾ കൂടുതൽ വ്യക്തിപരമായ സ്വഭാവം കൈവരിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എണ്ണക്കിണർ ഒരു വിമാനം ബോംബിട്ട് തകർക്കുന്നതായി കാണിക്കുന്ന AI ചിത്രം പങ്കുവച്ച് അതിന് “ബൈ ബൈ, ഖാർഗ്” എന്ന കുറിപ്പും ട്രംപ് നൽകി. ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിന് “ട്രംപ് കടലിടുക്ക്” എന്ന് പേര് മാറ്റണമെന്ന ആശയം ട്രംപ് മുന്നോട്ടുവച്ചതിന് ദിവസങ്ങൾക്കുശേഷമാണ് പുതിയ പോസ്റ്റുകൾ വന്നത്. എന്നാൽ മണിക്കൂറുകൾക്കുശേഷം താൻ അത് ഗൗരവമായി പറഞ്ഞതല്ലെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു.
രണ്ടാം ഭരണകാലത്ത് വിവിധ അന്താരാഷ്ട്ര ഭൗമശാസ്ത്രപരമായ പേരുകളിൽ മാറ്റം വരുത്തണമെന്ന നിർദേശങ്ങൾ ട്രംപ് നിരവധി തവണ മുന്നോട്ടുവച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യവും ഇത്തരം നീക്കങ്ങൾക്കുണ്ടെന്നാണ് വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസിനാണെന്ന് ട്രംപ് അവകാശപ്പെട്ടുകൊണ്ടിരിക്കെയാണ് മേഖലയിൽ ഇറാനുമായി വീണ്ടും ഏറ്റുമുട്ടലുകൾ ഉണ്ടായത്. അതേസമയം, ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടും ഹോർമുസിലെ നിയന്ത്രണം കൈവിടാതെ തുടരുന്ന ഇറാൻ ട്രംപിന്റെ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകി. കൂടുതൽ യുഎസ് ആക്രമണമുണ്ടായാൽ അതിനേക്കാൾ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിച്ച ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പ്രതികരണത്തിന്റെ പഴയ രീതികൾ അവസാനിച്ചെന്ന് പറഞ്ഞു. “ഇറാന്റെ താൽപര്യങ്ങൾക്കും സുരക്ഷയ്ക്കുമെതിരായ ഏത് ആക്രമണത്തിനും കൂടുതൽ വേഗത്തിലും ശക്തമായും വേദനാജനകമായും തിരിച്ചടി നൽകും,” അദ്ദേഹം സർക്കാർ മാധ്യമങ്ങളിലൂടെ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം വരും ദിവസങ്ങളിൽ ഇറാൻ “നിരോധിത മേഖല” പ്രഖ്യാപിക്കുമെന്ന് രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. യുഎസ് നാവികസേനയുടെ ഉപരോധ രേഖയിൽ നിന്ന് ആരംഭിച്ച് പേർഷ്യൻ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടുന്നതായിരിക്കും പുതിയ മേഖലയെന്ന് മൊഹ്‌സൻ റസായി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ഈ പുതിയ മേഖലയിൽ പ്രവേശിക്കുന്ന ഏത് കപ്പലിനെയും ഇറാന്റെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഏകദേശം ഒരു മാസത്തെ ഇടവേളയ്ക്കുശേഷം യുഎസ് സൈന്യം ഇറാനിയൻ കേന്ദ്രങ്ങൾ ആക്രമിച്ചതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും വെടിവയ്പുണ്ടായത്.
Trump Puts His Face On Iran Map In Latest AI-Powered Online Attack On Tehran









