ഇറാനുമായുള്ള ധാരണാപത്രം യുഎസിന്‍റെ പിഴവ്, ഗൾഫ് രാജ്യങ്ങളെ ഇറാൻ ഭീഷണിപ്പെടുത്തുകയാണെന്ന് മുൻ നയതന്ത്രജ്ഞൻ; ‘ആഗോള സംഘർഷമാക്കി മാറ്റുന്നു’

വാഷിംഗ്ടൺ: ഇറാനെ ആക്രമിക്കുന്നതിനെതിരെയും ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്ന ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിനെതിരെയും താൻ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുമായിരുന്നു എന്ന് വിരമിച്ച മുതിർന്ന യുഎസ് നയതന്ത്രജ്ഞൻ ജോയി ഹുഡ്. “ഒരുപക്ഷേ ആക്രമണം സംഭവിച്ചിരുന്നെങ്കിൽ പോലും, നിലവിലെ ഉള്ളടക്കത്തോടെയുള്ള ഈ ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഞാൻ നിർദ്ദേശിക്കില്ലായിരുന്നു. ഇരുവിഭാഗത്തിനും മുഖം രക്ഷിക്കാനും സംഘർഷത്തിൽ നിന്ന് താല്ക്കാലികമായി പിന്മാറാനുമുള്ള സാധാരണ നയതന്ത്ര ശൈലിയിലെ അവ്യക്തതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ഭാഷയിലാണ് ഇത് എഴുതിയിരിക്കുന്നത്,” ജോയി ഹുഡ് ചൂണ്ടിക്കാട്ടി.

ഈ അവ്യക്തത മുതലെടുത്ത് ഹോർമുസ് കടലിടുക്കിന്മേലുള്ള തങ്ങളുടെ പരമാധികാര പ്രഖ്യാപനമായാണ് ഇറാൻ ഈ ധാരണാപത്രത്തെ കാണുന്നത്. ഇത് വഴി ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാനും ലെബനനിലെ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള തങ്ങളുടെ പോരാട്ടത്തെ ഒരു ആഗോള സംഘർഷമാക്കി മാറ്റാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് ഹുഡ് ഊന്നിപ്പറഞ്ഞു. “ഒമാൻ തീരക്കടലിൽ വെച്ച് അവർ കപ്പലുകൾ ആക്രമിച്ചപ്പോൾ സാധാരണ ഒരു കപ്പലെയല്ല അവർ ലക്ഷ്യമിട്ടത്, മറിച്ച് ഖത്തറിന്റെ അസംസ്‌കൃത എണ്ണ വഹിച്ചുകൊണ്ടുള്ള കപ്പലായിരുന്നു അത്,” അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇതുവഴി മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്താനാണ് ഇറാൻ ശ്രമിക്കുന്നത്. അമേരിക്കയ്‌ക്കൊപ്പം നിൽക്കാതെ, ഭാവിയെക്കുറിച്ചുള്ള ഇറാന്റെ നയങ്ങൾക്കൊപ്പം നിൽക്കാൻ ഗൾഫ് രാജ്യങ്ങൾ നിർബന്ധിതരാണെന്ന് കാണിച്ചുകൊടുക്കാനാണ് ഇറാൻ ഈ ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോയി ഹുഡ് വിലയിരുത്തി.

More Stories from this section

family-dental
witywide