ഈ നീക്കം തികച്ചും വിഡ്ഢിത്തം, ഇറാന് മുന്നറിയിപ്പുമായി ട്രംപ്; ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം, വെടിനിർത്തൽ കരാറിന്റെ ലംഘനമെന്ന് പ്രസിഡൻ്റ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നാല് ആത്മഹത്യാ ഡ്രോണുകൾ (വൺ-വേ അറ്റാക്ക് ഡ്രോണുകൾ) ഉപയോഗിച്ച് ആക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. യുഎസും ഇറാനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ട്രംപ് ആരോപിച്ചു. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാൻ തൊടുത്തുവിട്ട ഡ്രോണുകളിൽ ഒന്ന് അതീവ വിലപിടിപ്പുള്ള വലിയൊരു ചരക്കുകപ്പലിന്റെ മുകൾത്തട്ടിൽ (അപ്പർ ഡെക്ക്) ശക്തമായി പതിച്ചതായും ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചതായും ട്രംപ് സ്ഥിരീകരിച്ചു. എങ്കിലും വലിയ പരിക്കുകളില്ലാതെ കപ്പലിന് യാത്ര തുടരാൻ സാധിച്ചിട്ടുണ്ട്. മറ്റ് മൂന്ന് ഡ്രോണുകളെ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഈ നീക്കം തികച്ചും വിഡ്ഢിത്തം നിറഞ്ഞതാണെന്നും സമാധാന കരാറിനെ ഇത് ബാധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

യുഎസ് പ്രസിഡന്റ് ഏത് തീയതിയിലെ സംഭവത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് പ്രസ്താവനയിൽ വ്യക്തമല്ലെങ്കിലും, കഴിഞ്ഞ ദിവസം ഒമാൻ തീരക്കടലിൽ വെച്ച് സിംഗപ്പൂർ പതാകയേന്തിയ ‘എവർ ലവ്‌ലി’ എന്ന ചരക്കുകപ്പലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെക്കുറിച്ചാണ് ട്രംപ് പരാമർശിച്ചതെന്നാണ് സൂചന. ഈ ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനാണെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഒമാൻ തീരത്ത് നടന്ന ഈ ആക്രമണത്തെത്തുടർന്ന്, യുഎൻ ഏജൻസിയായ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ താൽക്കാലിക ഒഴിപ്പിക്കൽ നടപടികൾ അടിയന്തരമായി നിർത്തിവെച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide