അമേരിക്ക വരൾച്ചയിൽ ; രണ്ടാമത്തെ വലിയ ജലാശയമായ ലേക്ക് പവലും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലേക്ക്, 1957-ന് ശേഷമുള്ള ഏറ്റവും വലിയ ജലപ്രതിസന്ധിയിൽ രാജ്യം

വാഷിംഗ്ടൺ: അമേരിക്കയിലെ ഏറ്റവും വലിയ ജലാശയമായ ‘ലേക്ക് മീഡ്’ വറ്റിവരണ്ട് റെക്കോർഡ് താഴ്ചയിലെത്തി ദിവസങ്ങൾക്കകം, രാജ്യത്തെ രണ്ടാമത്തെ വലിയ ജലാശയമായ ‘ലേക്ക് പവലും’ സമാനമായ തകർച്ച നേരിടുന്നു. കഴിഞ്ഞ ശനിയാഴ്ച ലേക്ക് പവലിലെ ജലനിരപ്പ് 3,519.91 അടിയായി താഴ്ന്നു. 2023 ഏപ്രിലിൽ രേഖപ്പെടുത്തിയ 3,519.92 അടി എന്ന മുൻ റെക്കോർഡാണ് ഇതോടെ തകർന്നത്.

നിലവിലെ ജലനിരപ്പ് കണക്കുകൾ താൽക്കാലികമാണെന്നും നേരിയ വ്യത്യാസം മാത്രമുള്ളതിനാൽ ഈ പുതിയ റെക്കോർഡിൽ മാറ്റങ്ങൾ വന്നേക്കാമെന്നും ഫെഡറൽ ജലവിഭവ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ജലാശയത്തിലെ ജലനിരപ്പ് തുടർച്ചയായി താഴുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.

ലേക്ക് മീഡ്, ലേക്ക് പവൽ എന്നീ രണ്ട് ജലാശയങ്ങളിലെയും ആകെ ജലത്തിൻ്റെ അളവ് ഇതിനുമുമ്പ് ഇത്രയും താഴുന്നത് 1957-ലായിരുന്നു എന്ന് യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റ് ജാക്ക് സ്മിത്ത് പറഞ്ഞു. അന്ന് ലേക്ക് പവൽ നിർമ്മിക്കപ്പെട്ടിട്ടുപോലുമില്ലായിരുന്നു. നാം തികച്ചും അഭൂതപൂർവ്വവും സങ്കീർണ്ണവുമായ ഒരു ജലപ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സതേൺ കാലിഫോർണിയ, അരിസോണ, നെവാഡ, മെക്സിക്കോ എന്നിവിടങ്ങളിലെ നഗരങ്ങൾക്കും കാർഷിക മേഖലയ്ക്കും ആവശ്യമായ കൊളറാഡോ നദിയിലെ ഭൂരിഭാഗം വെള്ളവും സംഭരിക്കുന്നത് ഈ രണ്ട് ജലാശയങ്ങളിലാണ്. ജലവൈദ്യുത ഉൽപ്പാദനത്തെയും കടുത്ത വരൾച്ചാ കാലത്തെ ജലവിതരണത്തെയും ഈ പ്രതിസന്ധി നേരിട്ട് ബാധിക്കും.

നിലവിലെ സാഹചര്യത്തെ ഒരു വലിയ “പ്രകൃതിദുരന്തം” എന്നാണ് അരിസോണ യൂണിവേഴ്സിറ്റിയിലെ വാട്ടർ റിസോഴ്സസ് റിസർച്ച് സെൻ്റർ ഡയറക്ടർ ഷാരോൺ മെഗ്ദാൽ വിശേഷിപ്പിച്ചത്. ഇതിനെ ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ടുമായി താരതമ്യം ചെയ്ത അവർ, വെള്ളത്തിൻ്റെ ആവശ്യകത ബാങ്കിൽ നിന്നുള്ള പിൻവലിക്കൽ പോലെയാണെന്നും, വരൾച്ചയും മഞ്ഞുവീഴ്ച കുറയുന്നതും അക്കൗണ്ടിലേക്കുള്ള നിക്ഷേപത്തെ അഥവാ നീരൊഴുക്കിനെ ബാധിച്ചുവെന്നും വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായി വസന്തകാലത്ത് ചൂട് കൂടുന്നതും മണ്ണ് വരണ്ടുപോകുന്നതും ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറയ്ക്കുന്നുണ്ട്. ഈ വർഷത്തെ ‘എൽ നിനോ’ പ്രതിഭാസം പടിഞ്ഞാറൻ മേഖലകളിൽ മഴ എത്തിച്ചേക്കാമെങ്കിലും, ജലാശയങ്ങൾ പഴയതുപോലെ നിറയാൻ 2023-ലേതുപോലെ മഞ്ഞുവീഴ്ചയുള്ള ഒന്നിലധികം മികച്ച ശീതകാലങ്ങൾ ആവശ്യമായി വരും.

നിയന്ത്രണങ്ങൾ കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകും
നഗരങ്ങളിലെ ജനസംഖ്യ വർദ്ധിച്ചിട്ടും ജലഉപഭോഗം കുറയ്ക്കുന്നതിൽ അവർ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. അതിനാൽ ജലവിനിയോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ അതിൻ്റെ ഭൂരിഭാഗവും ചുമക്കേണ്ടി വരിക കാർഷിക മേഖലയായിരിക്കും. കൊളറാഡോ നദീതടത്തിൽ ഉപയോഗിക്കുന്ന ആകെ വെള്ളത്തിൻ്റെ 70 ശതമാനവും കാർഷിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഇതിൽ 55 ശതമാനവും കന്നുകാലിത്തീറ്റയ്ക്കായുള്ള പുല്ല് ഉൾപ്പെടെയുള്ളവ വളർത്താനാണ് വിനിയോഗിക്കുന്നത്. കടുത്ത ചൂടുള്ള വേനൽക്കാലത്തെ ഇത്തരം കൃഷികൾ വെട്ടിച്ചുരുക്കേണ്ടി വരുന്നത് രാജ്യത്തെ പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കാം.

നിലവിലെ ജലവിനിയോഗ മാർഗ്ഗനിർദ്ദേശങ്ങളുടെ കാലാവധി ഈ വർഷം അവസാനിക്കുന്നതോടെ കൊളറാഡോ നദിയിലെ ജല മാനേജ്‌മെന്റിനായുള്ള പുതിയ പദ്ധതി ഫെഡറൽ ഏജൻസിയായ ബ്യൂറോ ഓഫ് റീക്ലമേഷൻ ഉടൻ പ്രഖ്യാപിക്കും. ഭാവിയിലെ ജലവിഹിതത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ മൂന്ന് വർഷത്തിലേറെയായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ ഇടപെടൽ. വരുംകാലം കടുത്ത തീരുമാനങ്ങളുടേതാണെന്നും പടിഞ്ഞാറൻ മേഖലയിൽ ഇനി പഴയതുപോലെ ജലവിനിയോഗം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

America in drought; Lake Powell, the second largest body of water, has also reached its lowest water level in history,

More Stories from this section

family-dental
witywide