യൂറോപ്യൻ സഖ്യകക്ഷികൾ എല്ലാം യുഎസിനെ സഹായിക്കും, പ്രഖ്യാപനവുമായി ട്രംപ്; ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കാൻ ഊർജിതശ്രമം

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി അവിടെ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാൻ യൂറോപ്യൻ സഖ്യകക്ഷികൾ അമേരിക്കയെ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ഇതിനായി ഏതൊക്കെ രാജ്യങ്ങളാണ് സഹായം വാഗ്ദാനം ചെയ്തതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. ബുധനാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ഇറാൻ സ്ഥാപിച്ച മൈനുകൾ കടലിടുക്കിൽ നിന്ന് നീക്കം ചെയ്യാൻ ഏതൊക്കെ രാജ്യങ്ങളാണ് സഹായം വാഗ്ദാനം ചെയ്തതെന്ന ചോദ്യത്തിന്, “എല്ലാ രാജ്യങ്ങളും” എന്നായിരുന്നു ട്രംപിന്റെ മറുപടി. അത്തരം ആധുനിക സജ്ജീകരണങ്ങളുള്ള എല്ലാ സഖ്യകക്ഷികളും ഈ ദൗത്യത്തിൽ പങ്കാളികളാകാൻ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള പുതിയ സമാധാന കരാറിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് അമേരിക്കയ്ക്ക് യൂറോപ്പിന്റെ സഹായം അത്യാവശ്യമല്ലെന്നും, എങ്കിലും ഈ ദൗത്യത്തിനായി മറ്റ് രാജ്യങ്ങൾ നൽകുന്ന മൈൻസ്വീപ്പർ (മൈൻ നീക്കം ചെയ്യുന്ന കപ്പലുകൾ) സഹായങ്ങൾ ഏറെ ഗുണം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള കരാറിന്റെ പ്രധാന നേട്ടമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉടനടി പുനരാരംഭിക്കാൻ കഴിയുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എങ്കിലും, യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് എണ്ണക്കപ്പലുകളുടെ ഗതാഗതം സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide