അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയ ആദ്യവർഷം ക്രിപ്റ്റോകറൻസി ബിസിനസിലൂടെ 1.4 ബില്യൺ ഡോളറിലധികം (ഏകദേശം 12,000 കോടി രൂപ) വരുമാനം നേടിയതായി അദ്ദേഹത്തിന്റെ നിർബന്ധിത സാമ്പത്തിക വെളിപ്പെടുത്തൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. 927 പേജുകളുള്ള റിപ്പോർട്ട് പ്രകാരം, സെലിബ്രേഷൻ കോയിൻസ് എന്ന സ്ഥാപനത്തിൽ നിന്ന് മാത്രം 635 മില്യൺ ഡോളർ റോയൽറ്റിയായി ട്രംപിന് ലഭിച്ചു. ട്രംപ് അധികാരമേൽക്കുന്നതിന് ദിവസങ്ങൾ മുമ്പ് പുറത്തിറക്കിയ $TRUMP മെം കോയിന് പിന്നിലുള്ള സ്ഥാപനമാണ് ഇതെന്നാണ് വിലയിരുത്തൽ. പിന്നീട് ഈ കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.
ട്രംപിന്റെ മക്കളും അദ്ദേഹത്തിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫിന്റെ മക്കളും ചേർന്ന് സ്ഥാപിച്ച വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന ക്രിപ്റ്റോ സ്ഥാപനത്തിൽ നിന്നായി 500 മില്യൺ ഡോളറിലധികം വരുമാനവും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ക്രിപ്റ്റോ മേഖലയിൽ നിന്നുള്ള ട്രംപിന്റെ ആകെ വരുമാനം 1.43 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ആകെ വരുമാനം 2.2 ബില്യൺ ഡോളറിലധികമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-ൽ ട്രംപ് വെളിപ്പെടുത്തിയ ആകെ വരുമാനം 600 മില്യൺ ഡോളറിലധികമായിരുന്നു.
അതേസമയം, പ്രസിഡന്റ് പദവി വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപിന്റെ ബിസിനസുകൾ മക്കൾ നിയന്ത്രിക്കുന്ന ട്രസ്റ്റിന്റെ കീഴിലാണെന്നും താൽപര്യ സംഘർഷമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഓഹരി വിപണി ഉയരുന്നതിനാൽ എല്ലാവരും ലാഭം നേടുകയാണെന്നും തന്റെ വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളിൽ താൻ നേരിട്ട് ഇടപെടാറില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഒരുകാലത്ത് ബിറ്റ്കോയിനെ “തട്ടിപ്പ്” എന്നും “ദുരന്തത്തിലേക്ക് നയിക്കുന്ന ഒന്നാണ്” എന്നും വിശേഷിപ്പിച്ചിരുന്ന ട്രംപ്, പിന്നീട് അമേരിക്കയെ ലോകത്തിന്റെ “ക്രിപ്റ്റോ തലസ്ഥാനം” ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ക്രിപ്റ്റോ വ്യവസായത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവും അദ്ദേഹം പുറത്തിറക്കിയിരുന്നു.
എന്നാൽ ട്രംപിന്റെ സാമ്പത്തിക നേട്ടത്തെ വിമർശിച്ച് മുൻ വൈറ്റ് ഹൗസ് ധാർമിക ഉപദേഷ്ടാവ് റിച്ചാർഡ് പെയിന്റർ രംഗത്തെത്തി. ക്രിപ്റ്റോകറൻസി ബിസിനസിൽ നിന്ന് പ്രസിഡന്റ് ഇത്രയും വലിയ വരുമാനം നേടുന്നത് വ്യക്തമായ താൽപര്യ സംഘർഷമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മുൻ പ്രസിഡന്റുമാരായ ജിമ്മി കാർട്ടറും ജോർജ് ഡബ്ല്യു. ബുഷും വ്യക്തിപരമായ ബിസിനസ് താൽപര്യങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നുവെന്നും എന്നാൽ ട്രംപ് കുടുംബത്തിന്റെ ക്രിപ്റ്റോ കമ്പനികളിലൂടെ വൻ സാമ്പത്തിക നേട്ടം കൈവരിക്കുകയാണെന്നും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
Trump made more than $1bn from crypto in first year back in office













