യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലെ സൈനികരുടെ മാനസികാരോഗ്യത്തെയും ജീവിത സാഹചര്യങ്ങളെയും കുറിച്ചുള്ള ആശങ്കകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കപ്പലിലെ സാഹചര്യങ്ങൾ മോശമാണെന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച ട്രംപ്, എബ്രഹാം ലിങ്കണ് പകരമായി സമാനമായ മറ്റൊരു കപ്പൽ ഉടൻ മധ്യേഷ്യയിൽ എത്തുമെന്നും വ്യക്തമാക്കി. സേനാംഗങ്ങളുടെ കുടുംബങ്ങൾ ആശങ്കാകുലരാണോ എന്ന ചോദ്യത്തിന് ‘അല്ല’ എന്ന് മറുപടി നൽകിയ അദ്ദേഹം, കപ്പൽ വിന്യാസം ദീർഘിപ്പിച്ചതിനെക്കുറിച്ചുള്ള വിമർശനങ്ങളെയും തള്ളിക്കളഞ്ഞു. സാധാരണ ആറുമാസമാണ് ഇത്തരം വിന്യാസങ്ങളുടെ കാലാവധിയെങ്കിലും ഇറാനുമായുള്ള പ്രത്യേക സാഹചര്യങ്ങൾ മൂലമാണ് ഇത് ഒൻപത് മാസമായി നീണ്ടത്.
കപ്പലിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നും കടുത്ത മാനസിക സമ്മർദ്ദം മൂലം ചില സൈനികർ കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2025 നവംബറിൽ കാലിഫോർണിയയിൽ നിന്നിറങ്ങിയ കപ്പൽ പിന്നീട് ഇറാന് നേരെ നടന്ന ആക്രമണങ്ങൾക്ക് മുന്നോടിയായാണ് മധ്യേഷ്യയിലേക്ക് തിരിച്ചുവിട്ടത്. എന്നാൽ ഈ ആരോപണങ്ങൾ തള്ളിയ നേവി സെക്രട്ടറി ഹുങ് കാവോ, സൈനികരെ ഇരകളായി ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. സൈനിക ദൗത്യത്തിന്റെ ആവശ്യകത പരിഗണിച്ചാണ് വിന്യാസ കാലാവധി നീട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വിമാനവാഹിനിക്കപ്പലിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടു. ദീർഘകാലമായി തുടരുന്ന സേവനം സൈനികരുടെ മാനസിക നിലയെ ബാധിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം വേണമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ കപ്പലിന്റെ വിന്യാസ മാറ്റത്തോടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന ഉറപ്പിലാണ് ഭരണകൂടം.
Trump Rejects Concerns Over USS Abraham Lincoln Crew Welfare












