
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ഏത് ബോട്ട് കണ്ടാലും ഉടൻ വെടിവെച്ചു വീഴ്ത്താൻ അമേരിക്കൻ നാവികസേനയ്ക്ക് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവ്. വ്യാഴാഴ്ച തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
“ചെറിയ ബോട്ടുകളാണെങ്കിൽ പോലും, ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്നവയെ വെടിവെച്ചു വീഴ്ത്താൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല,” ട്രംപ് കുറിച്ചു. ഇറാൻ നാവികസേനയുടെ 159 കപ്പലുകളും നിലവിൽ കടലിൻ്റെ അടിത്തട്ടിലാണെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.
കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്ന ‘മൈൻ സ്വീപ്പർ’ കപ്പലുകളുടെ പ്രവർത്തനം മൂന്നിരട്ടിയായി വർദ്ധിപ്പിക്കാനും പ്രസിഡൻ്റ് ഉത്തരവിട്ടു. നിലവിൽ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകളില്ലെങ്കിലും, ഒമാൻ ഉൾക്കടലിലും അറബിക്കടലിലുമായി 17 യുഎസ് കപ്പലുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനിയൻ മൈൻ ബോട്ടുകൾക്കെതിരെയുള്ള മുൻപത്തെ ആക്രമണങ്ങളെല്ലാം ആകാശത്തുനിന്നായിരുന്നു നടന്നത്.
ഹോർമുസ് കടലിടുക്കിലെ മൈനുകൾ പൂർണ്ണമായും നീക്കം ചെയ്യാൻ ആറ് മാസമെങ്കിലും വേണ്ടിവരുമെന്ന പെന്റഗൺ റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. സമാധാന കരാർ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ്റെ മൈൻ സ്ഥാപിക്കൽ നടപടികൾ തുടരുന്നുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും, ഒമാൻ തീരത്ത് വലിയൊരു ഭാഗം തങ്ങൾ മൈൻ ചെയ്തിട്ടുണ്ടെന്ന് ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു.
Trump orders US Navy to shoot down boats laying mines in Strait of Hormuz















