
വാഷിംഗ്ടൺ: ക്യൂബൻ സർക്കാരിനും ദ്വീപുരാഷ്ട്രവുമായി വ്യാപാര ബന്ധത്തിലേർപ്പെടുന്ന വിദേശ കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചു. ഇറാൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും ക്യൂബ ഭരണകൂടത്തിൻ്റെ പ്രധാന മുൻഗണനയായി തുടരുന്നു എന്ന സൂചനയാണ് ഈ നീക്കം നൽകുന്നത്.
ക്യൂബൻ സർക്കാർ ഉദ്യോഗസ്ഥർ, അഴിമതി ആരോപണം നേരിടുന്നവർ, ഊർജ്ജ-പ്രതിരോധ-ധനകാര്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കെതിരെ കർശന നടപടിയുണ്ടാകും. ക്യൂബൻ സർക്കാർ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുന്ന വിദേശ ബാങ്കുകൾക്ക് യുഎസ് വിപണിയിൽ വിലക്കേർപ്പെടുത്തും. ക്യൂബയിലേക്കുള്ള എണ്ണക്കപ്പലുകൾ തടയുന്നത് തുടരുന്നതിലൂടെ രാജ്യത്ത് ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കും.
റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ക്യൂബയുമായുള്ള ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന പരോക്ഷമായ മുന്നറിയിപ്പാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഒരു പ്രസംഗത്തിനിടെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ക്യൂബൻ തീരത്ത് എത്തിച്ച് അവരെ കീഴടങ്ങാൻ പ്രേരിപ്പിക്കുമെന്ന് ട്രംപ് പരിഹാസരൂപേണ പറയുകയും ചെയ്തു. അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ക്യൂബൻ പ്രസിഡൻ്റ് മിഗ്വൽ ഡിയാസ് കാനൽ ഈ നടപടിയെ അപലപിച്ചു. എന്നാൽ, 95-കാരനായ മുൻ പ്രസിഡൻ്റ് റൗൾ കാസ്ട്രോ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് തങ്ങൾ തളർന്നിട്ടില്ലെന്ന് കാണിക്കാനാണെന്ന് മയാമി സർവകലാശാലയിലെ പ്രൊഫസർ ആൻ്റി ഗോമസ് നിരീക്ഷിക്കുന്നു. വൻതോതിലുള്ള കുടിയേറ്റം തടയുക എന്നതും ഈ ഉപരോധത്തിൻ്റെ ലക്ഷ്യമാണ്.
സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള പ്രതിനിധി കാർലോസ് ഗിമെനെസ് ഈ ഉപരോധങ്ങളെ സ്വാഗതം ചെയ്തു.”രാഷ്ട്രീയ തടവുകാരെ ജയിലിലടയ്ക്കുകയും ജനങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന ക്യൂബൻ ഭരണകൂടത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളെ ലക്ഷ്യം വെക്കാൻ ഈ പുതിയ ഉപരോധങ്ങൾ അത്യാവശ്യമാണ്,” റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഗിമെനെസ് പറഞ്ഞു. “ഈ സ്വേച്ഛാധിപത്യത്തെ താങ്ങിനിർത്തുന്ന ആരും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി തുടരുന്ന ഈ അടിച്ചമർത്തൽ ഭരണകൂടത്തെ നാം അവസാനിപ്പിക്കണം. ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്ന കാലം കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും നമ്മുടെ സുരക്ഷയുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.” ഗിമെനെസ് വ്യക്തമാക്കി.
Trump warns foreign companies that they will be banned from the US market if they cooperate with Cuba















