
വാഷിംഗ്ടൺ: അമേരിക്കയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധന നിരക്ക് കുറയ്ക്കാൻ മടിക്കുന്ന എണ്ണക്കമ്പനികൾക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രംപിൻ്റെ ശക്തമായ ഇടപെടലിനെത്തുടർന്ന്, വടക്കുകിഴക്കൻ യുഎസിലെ പ്രമുഖ റീട്ടെയിലറായ ‘ഫ്രീഡം ഫ്യൂവൽ നെറ്റ്‌വർക്ക്’ ഫിലാഡൽഫിയയിലെ 25 ഇന്ധന സ്റ്റേഷനുകളിൽ വില കുറയ്ക്കാൻ തീരുമാനിച്ചു.
അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജൂലൈ 3 മുതൽ ഈ കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരും. ട്രംപ് തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. താൻ വാഗ്ദാനം ചെയ്തതുപോലെ ആഗോള വിപണിയിൽ എണ്ണവില വേഗത്തിൽ ഇടിയുന്നുണ്ടെന്നും എന്നാൽ ആഭ്യന്തര വിപണിയിൽ പമ്പുകളിലെ വില അതിനനുസരിച്ച് കുറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭരണകൂടം കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ തീരുമാനം പുറത്തുവന്നത്. സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ ജന്മനാടായ പെൻസിൽവാനിയയിൽ വെച്ച് തന്നെ ഇത്തരമൊരു ജനക്ഷേമ തീരുമാനം പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ മറ്റ് പ്രമുഖ റീട്ടെയിലർമാരും ഈ മാതൃക പിന്തുടർന്ന് വില കുറയ്ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാൻ വിഷയത്തിലെ യുഎസ് ഇടപെടലുകൾക്ക് മുൻപ് രാജ്യത്ത് നിലനിന്നിരുന്ന റെക്കോർഡ് കുറഞ്ഞ ഇന്ധന നിരക്കിലേക്ക് രാജ്യം ഉടൻ മടങ്ങിയെത്തുമെന്നും അമേരിക്കൻ ജനതയ്ക്ക് ട്രംപ് ഉറപ്പുനൽകി.
Trump’s intervention: Fuel prices reduced at 25 stations in Philadelphia; new rates effective July 3














