
വാഷിംഗ്ടൺ: യുഎസ് കോടതി ഉത്തരവിനെത്തുടർന്ന് അമേരിക്കൻ ദേശീയ സാംസ്കാരിക കേന്ദ്രമായ കെന്നഡി സെൻ്ററിൽ നിന്ന് മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേര് പൂർണ്ണമായും നീക്കം ചെയ്തു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ക്രിസ്റ്റഫർ കൂപ്പറിൻ്റെ വിധിക്ക് പിന്നാലെ കെട്ടിടത്തിൽ നിന്നും ഔദ്യോഗിക രേഖകളിൽ നിന്നും പേര് മാറ്റിയതായി യുഎസ് നീതിന്യായ വകുപ്പ് (DOJ) കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് ട്രംപ് നാമനിർദേശം ചെയ്ത ട്രസ്റ്റി ബോർഡ് അംഗങ്ങൾ കെന്നഡി സെൻ്ററിൻ്റെ പേര് ‘ദി ഡോണൾഡ് ജെ ട്രംപ് ആൻഡ് ജോൺ എഫ് കെന്നഡി മെമ്മോറിയൽ സെൻ്റർ’ എന്ന് പുനർനാമകരണം ചെയ്തത്. എന്നാൽ, യുഎസ് കോൺഗ്രസിൻ്റെ (പാർലമെൻ്റ്) അനുമതിയില്ലാതെ പേര് മാറ്റാൻ ട്രസ്റ്റി ബോർഡിന് നിയമപരമായ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയും ബോർഡ് അംഗവുമായ ജോയ്സ് ബീറ്റി നൽകിയ ഹർജിയിലാണ് ഈ നിർണായക വിധി.
സാംസ്കാരിക കേന്ദ്രം ഇനി മുതൽ പഴയതുപോലെ ‘ജോൺ എഫ് കെന്നഡി മെമ്മോറിയൽ സെൻ്റർ’ എന്ന പേരിൽ അറിയപ്പെടും. കെട്ടിടത്തിൻ്റെ പ്രധാന ഭാഗത്ത് വെങ്കലത്തിൽ പതിപ്പിച്ചിരുന്ന ട്രംപിൻ്റെ പേര് പൂർണ്ണമായും അഴിച്ചുമാറ്റി. കെന്നഡി സെൻ്ററിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ബ്രോഷറുകൾ, കത്തുകൾ, ജീവനക്കാരുടെ ഇമെയിൽ സിഗ്നേച്ചറുകൾ എന്നിവയിൽ നിന്നെല്ലാം ട്രംപിൻ്റെ പേര് ഒഴിവാക്കി. കോടതി വിധി നടപ്പാക്കുന്നത് തടയാൻ ട്രംപ് അനുകൂലികളായ ബോർഡ് അംഗങ്ങൾ നൽകിയ അപ്പീൽ ഫെഡറൽ അപ്പീൽ കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പേര് മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
നവീകരണ പ്രവർത്തനങ്ങൾക്കായി കെന്നഡി സെൻ്റർ രണ്ട് വർഷത്തേക്ക് അടച്ചിടാനുള്ള ട്രംപ് ബോർഡിൻ്റെ വിവാദ തീരുമാനവും കോടതി ഈ ഉത്തരവിലൂടെ റദ്ദാക്കിയിട്ടുണ്ട്.
Trump’s name completely removed from Kennedy Center















