വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇറാൻ സമുദ്രപാതയിൽ . ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ചരക്കുകപ്പലിനെ ഹെലികോപ്റ്ററിൽനിന്നുള്ള മെഷീൻ ഗൺ ഉപയോഗിച്ച് തടയുന്ന ദൃശ്യം പുറത്തുവിട്ട് യു.എസ്. ഉപരോധം ലംഘിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചാൽ ബലം പ്രയോഗിക്കുമെന്നും സൈന്യം കർശന മുന്നറിയിപ്പ് നൽകി.
ഹെലികോപ്റ്ററുകളിൽനിന്ന് യു.എസ്. മറീനുകൾ കപ്പലിലേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന സാമഗ്രികൾ കപ്പലിലുണ്ടെന്ന സംശയത്തെത്തുടർന്നാണ് നടപടിയെന്ന് യു.എസ്. അവകാശപ്പെടുമ്പോൾ, ഇത് കടൽക്കൊള്ളയാണെന്ന് ഇറാൻ തിരിച്ചടിച്ചു. ചൈനയിൽനിന്നുള്ള കപ്പലാണിതെന്നും സമാധാനപരമായ ചരക്കുനീക്കത്തെ തടസ്സപ്പെടുത്തുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തി.
അതേസമയം, ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ കപ്പലുകളെ പരിശോധിക്കുമെന്നും തടയുമെന്നുമാണ് യു.എസ്. നിലപാട്. ഇറാൻ തീരത്തെ ഈ സൈനിക ഉപരോധം ആരംഭിച്ചതിന് ശേഷം ഇതുവരെ 27 കപ്പലുകളെ യു.എസ്. സൈന്യം തിരിച്ചയച്ചിട്ടുണ്ട്. ഞായറാഴ്‌ച ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് പോകുകയായിരുന്ന ഇറാൻ്റെ പതാക വഹിച്ച ഒരു ചരക്കുകപ്പലിന് നേരെ യു.എസ്. വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
Trump’s naval blockade of Iran’s waterway; US military points gun at ship in the middle of the sea














