യുഎസിൽ ആയിരക്കണക്കിന് കുടിയേറ്റക്കാരെ അതിവേഗം നാടുകടത്താൻ ട്രംപ് ഭരണകൂടത്തിന് അനുമതി; ഇന്ത്യക്കാരെ ബാധിക്കുമോ?

വാഷിങ്ടൺ: ആയിരക്കണക്കിന് കുടിയേറ്റക്കാരെ അതിവേഗ നാടുകടത്തൽ നടപടിക്ക് വിധേയരാക്കാൻ ട്രംപ് ഭരണകൂടത്തിന് വഴിയൊരുക്കി യുഎസ് ഫെഡറൽ അപ്പീൽ കോടതി. ബൈഡൻ ഭരണകാലത്തെ മാനുഷിക പരോൾ പദ്ധതിയിലൂടെ യുഎസിൽ പ്രവേശിച്ച ചില കുടിയേറ്റക്കാർക്കെതിരെ ഫാസ്റ്റ് ട്രാക്ക് നാടുകടത്തൽ നടപടി സ്വീകരിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന നിർദേശങ്ങൾ പുനഃസ്ഥാപിക്കാമെന്ന് കോടതി വ്യക്തമാക്കി.

ട്രംപ് ഭരണകൂടത്തിന്റെ നിർദേശങ്ങൾ തടഞ്ഞ കീഴ്‌ക്കോടതി ഉത്തരവ് ചൊവ്വാഴ്ച യുഎസ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സർക്യൂട്ട് അപ്പീൽ കോടതിയിലെ മൂന്നംഗ ബെഞ്ച് റദ്ദാക്കി. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ നിയമപരമാണോ എന്ന കാര്യത്തിൽ കോടതി വിധി പറഞ്ഞിട്ടില്ല. നിർദേശങ്ങളെ ചോദ്യം ചെയ്ത കുടിയേറ്റ സംഘടനകൾക്ക് കേസ് നൽകാനുള്ള നിയമപരമായ അവകാശമില്ലെന്നാണ് കോടതി കണ്ടെത്തിയത്. കോടതി വിധി തങ്ങൾക്ക് അനുകൂലമായാൽ അംഗങ്ങൾക്ക് അതിവേഗ നാടുകടത്തലിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് തെളിയിക്കാൻ സംഘടനകൾക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.

1997 മുതലുള്ള ചില ചട്ടങ്ങൾ പ്രകാരം, പരോൾ വഴി യുഎസിൽ പ്രവേശിച്ച ചില കുടിയേറ്റക്കാരെ ‘അറൈവൽ ഏലിയൻസ്’ ആയി കണക്കാക്കി അതിവേഗ നാടുകടത്തലിന് വിധേയരാക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ പുതിയ നിർദേശങ്ങൾ തടഞ്ഞാലും ബന്ധപ്പെട്ട കുടിയേറ്റക്കാരുടെ സാഹചര്യം മാറണമെന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഇന്ത്യക്കാരെ ബാധിക്കുമോ?

നിലവിലെ കേസിലെ നിർദേശങ്ങളിൽ ഇന്ത്യൻ പൗരന്മാരെ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടില്ല. ബൈഡൻ ഭരണകാലത്തെ പരോൾ പദ്ധതിയിലൂടെ യുഎസിൽ പ്രവേശിച്ച ക്യൂബ, ഹൈതി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചില കുടിയേറ്റക്കാരെയാണ് നടപടികൾ പ്രധാനമായും ബാധിക്കുക. അതുകൊണ്ട് തന്നെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പുതിയ അതിവേഗ നാടുകടത്തൽ നയം കോടതി പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ അതിവേഗ നാടുകടത്തൽ നയങ്ങളെക്കുറിച്ചുള്ള വിശാലമായ നിയമപോരാട്ടത്തിന് ഈ വിധി അന്തിമ തീരുമാനമല്ല. 2025ലെ ട്രംപ് ഭരണകൂടത്തിന്റെ അതിവേഗ നാടുകടത്തൽ നയങ്ങൾ നിയമപരമാണോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുത്തിട്ടില്ലെന്ന് ജസ്റ്റിസ് ആക്ഷൻ സെന്റർ അഭിഭാഷക ഹിലരി ലി പറഞ്ഞു. പരോൾ ലഭിച്ച കുടിയേറ്റക്കാരെ അതിവേഗ നാടുകടത്തലിന് വിധേയരാക്കാൻ 1997ലെ ചട്ടങ്ങൾ സർക്കാർ ഉപയോഗിക്കാമോ എന്നതിനെ ചോദ്യം ചെയ്യുന്ന മറ്റൊരു കേസ് ജില്ലാ കോടതിയിൽ തുടരുകയാണ്. ഈ കേസിലെ വിധി ഇക്കാര്യത്തിൽ നിർണായകമായേക്കും.

2025 ഓഗസ്റ്റിൽ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ജിയ കോബ് ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തൽ നിർദേശങ്ങൾ തടഞ്ഞിരുന്നു. ബൈഡൻ ഭരണകാലത്തെ പ്രവേശന ചട്ടങ്ങൾ പാലിച്ചാണ് കുടിയേറ്റക്കാർ യുഎസിലെത്തിയതെന്നും പിന്നീട് സർക്കാർ ചട്ടങ്ങളിൽ മാറ്റം വരുത്തിയെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. അതിവേഗ നാടുകടത്തൽ നടപടി വ്യാപിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന് ലഭിക്കുന്ന മറ്റൊരു കോടതി വിജയമാണിത്. ബൈഡൻ ഭരണകാലത്ത് ഏർപ്പെടുത്തിയ കുടിയേറ്റ സംരക്ഷണങ്ങൾ അവസാനിപ്പിക്കാനും നിയന്ത്രിക്കാനും ട്രംപ് ഭരണകൂടം ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.

ക്യൂബ, ഹൈതി, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള പരോൾ ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ചൊവ്വാഴ്ചത്തെ വിധിയോടെ അതിവേഗ നാടുകടത്തലിന്റെ ഭീഷണി തുടരുകയാണ്. അതേസമയം, ഇതുസംബന്ധിച്ച വിശാലമായ നിയമപോരാട്ടം തുടരുകയും ചെയ്യും.

US appeals court clears fast-track deportations for thousands of migrants: Could the ruling affect Indians?

More Stories from this section

family-dental
witywide