
വാഷിംഗ്ടൺ: അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈന്യങ്ങളെയും പ്രതിരോധ വ്യവസായങ്ങളെയും മുൻപെന്നത്തേക്കാളും പരസ്പരം അടുപ്പിക്കുന്ന പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ ഗവേഷണം, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക വ്യവസ്ഥയാണ് പുതിയ പ്രതിരോധ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇസ്രായേൽ ഡിഫൻസ് ടെക്നോളജി കോപ്പറേഷൻ ഇനിഷ്യേറ്റീവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ നിർദ്ദേശം ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയുടെ 2027 സാമ്പത്തിക വർഷത്തെ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിന്റെ സെക്ഷൻ 224 ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.
അമേരിക്കയുടെ സൈനിക നയങ്ങളും പ്രതിരോധ പരിപാടികളും പ്രതിവർഷ ബജറ്റും നിശ്ചയിക്കുന്നതിനായി യുഎസ് കോൺഗ്രസ് എല്ലാ വർഷവും പാസാക്കുന്ന നിർണായക നിയമമാണ് എൻഡിഎഎ. നിലവിൽ പ്രാഥമിക ഘട്ടത്തിലുള്ള ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ, അത് ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് സൈനിക ശക്തികൾ തമ്മിലുള്ള ബന്ധത്തിൽ വലിയൊരു വഴിത്തിരിവാകും. ഇതുവരെ അമേരിക്ക ഇസ്രായേലിന് നൽകിവരുന്ന സൈനിക സഹായങ്ങളിൽ മാത്രം ഊന്നിയുള്ളതായിരുന്നു ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം. എന്നാൽ പുതിയ ബിൽ യാഥാർത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളുടെയും പ്രതിരോധ വ്യവസായങ്ങൾ പരസ്പരം കൂടുതൽ കൈകോർക്കുന്ന ഒരു പുതിയ തലത്തിലേക്ക് ഈ സഖ്യം മാറും.












