
വാഷിംഗ്ടൺ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില നിയന്ത്രിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി, കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ ക്രൂഡ് ഓയിലിന് അമേരിക്കൻ ഭരണകൂടം വീണ്ടും താൽക്കാലിക ഉപരോധ ഇളവ് അനുവദിച്ചു. ഇറാനുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയരുന്നത് തടയാനാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് ഈ തീരുമാനമെടുത്തത്. ഇതോടെ റഷ്യൻ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണവും വിൽപ്പനയും താൽക്കാലികമായി പുനരാരംഭിക്കും. റഷ്യൻ എണ്ണയുടെ പ്രധാന ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് അമേരിക്കയുടെ ഈ നീക്കം വലിയ ഗുണകരമാകും. അസ്ഥിരമായ ആഗോള ഊർജ്ജ വിപണിയിൽ തങ്ങളുടെ എണ്ണ ആവശ്യകതകൾ സുരക്ഷിതമാക്കാൻ ഇന്ത്യയ്ക്ക് ഇതിലൂടെ സാധിക്കും.
യുഎസ് ട്രഷറി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ ഉത്തരവ് പ്രകാരം, ഏപ്രിൽ 17 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ ക്രൂഡ് ഓയിലിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും മെയ് 16 വരെ വിപണനം നടത്താൻ അനുമതിയുണ്ട്. നേരത്തെ നൽകിയ ഇളവുകളുടെ കാലാവധി ഏപ്രിൽ 11-ന് അവസാനിച്ചിരുന്നു. റഷ്യൻ എണ്ണയ്ക്കുള്ള ഇളവുകൾ നീട്ടില്ലെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് നേരത്തെ പറഞ്ഞിരുന്നെങ്കിലും, വിപണിയിലെ സമ്മർദ്ദം കണക്കിലെടുത്ത് രണ്ട് ദിവസത്തിന് ശേഷം നിലപാട് മാറ്റുകയായിരുന്നു. ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ എണ്ണയുടെ ലഭ്യത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ട്രഷറി വക്താവ് വ്യക്തമാക്കി.
റഷ്യൻ എണ്ണയുടെ അഭാവം വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അമേരിക്ക വിലയിരുത്തുന്നു. ആവശ്യക്കാർക്ക് തടസ്സമില്ലാതെ എണ്ണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ബാങ്ക് ഫണ്ട്, ജി-20 ഉച്ചകോടികളുടെ ഭാഗമായി പങ്കാളി രാജ്യങ്ങൾ നടത്തിയ സമ്മർദ്ദവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ഏഷ്യൻ രാജ്യങ്ങളിലെ എണ്ണ വിപണി നേരിടുന്ന വലിയ പ്രതിസന്ധി പരിഗണിച്ച് ഇളവ് നീട്ടണമെന്ന് ഈ രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഈ രാജ്യങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ആഗോള വിതരണ ശൃംഖല നിലനിർത്താനും ഈ നീക്കം സഹായിക്കും.
US eases sanctions on Russian oil again















