
വാഷിംഗ്ടൺ: ഇറാന് ഭൗതിക സഹായം നൽകുന്ന ഏത് രാജ്യത്തെയും കപ്പലുകളെ അമേരിക്കൻ സൈന്യം പിന്തുടരുമെന്ന് യുഎസ് ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധത്തിന് പുറമെ, പസഫിക് മേഖലയുൾപ്പെടെയുള്ള ഇടങ്ങളിൽ ഇറാന്റെ പതാക വഹിച്ച കപ്പലുകളോ ഇറാനെ സഹായിക്കുന്ന മറ്റ് കപ്പലുകളോ കണ്ടെത്തിയാൽ സൈനിക നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര നിയമങ്ങളും ഉപരോധങ്ങളും ലംഘിച്ച് ഇറാന്റെ എണ്ണ കടത്തുന്ന ‘ഡാർക്ക് ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട കപ്പലുകളെയും ഈ നടപടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായും രേഖകളില്ലാതെയും പ്രവർത്തിക്കുന്ന ഇത്തരം കപ്പലുകൾക്കെതിരെ കർശന നിരീക്ഷണമുണ്ടാകുമെന്ന് ജനറൽ കെയ്ൻ പറഞ്ഞു. അമേരിക്കയുടെ ഈ നിർണ്ണായക ദൗത്യത്തിനായി പതിനായിരത്തോളം നാവികരെയും പന്ത്രണ്ടിലധികം യുദ്ധക്കപ്പലുകളെയും വിപുലമായ വ്യോമസേനയെയും വിന്യസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.















