
വാഷിംഗ്ടൺ: ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ 38 കപ്പലുകളെ അമേരിക്കൻ നാവികസേന തടഞ്ഞു. ഏപ്രിൽ പകുതിയോടെ ആരംഭിച്ച കർശനമായ നാവിക ഉപരോധം തുടരുന്നതിനിടെയാണ് പുതിയ നീക്കം. തടഞ്ഞുവെച്ച കപ്പലുകളോട് ഉടൻ തന്നെ തിരിച്ചുപോകാനോ അല്ലെങ്കിൽ ഇറാനിയൻ തുറമുഖങ്ങളിലേക്ക് മടങ്ങാനോ യുഎസ് സേന നിർദ്ദേശം നൽകി. യുഎസ് സെൻട്രൽ കമാൻഡ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇറാൻ്റെ അറബിക്കടലിലെയും ഒമാൻ ഉൾക്കടലിലെയും പ്രധാന തുറമുഖങ്ങളെല്ലാം പൂർണ്ണമായും അമേരിക്കൻ നിരീക്ഷണത്തിലാണ്. ഉപരോധം ലംഘിച്ച് പുറത്തേക്കോ അകത്തേക്കോ നീങ്ങുന്ന കപ്പലുകളെ തടയാൻ പന്ത്രണ്ടിലധികം യുദ്ധക്കപ്പലുകളും നൂറിലധികം വിമാനങ്ങളും മേഖലയിൽ സജ്ജമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ‘തൗസ്ക’ എന്ന ചരക്കുകപ്പലിനെ അമേരിക്കൻ നാവികസേന വെടിയുതിർത്ത് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് 38 കപ്പലുകൾക്ക് കൂടി യുഎസ് മുന്നറിയിപ്പ് നൽകിയത്. ഇറാൻ്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഡോണൾഡ് ട്രംപ് ഭരണകൂടം ഈ നീക്കം നടത്തുന്നത്.
ഉപരോധം ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളറിലേക്ക് എത്തിയത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് തടസ്സമുണ്ടാകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായി ഒരു രാഷ്ട്രീയ പരിഹാരത്തിൽ എത്തുന്നത് വരെ നാവിക ഉപരോധം തുടരാനാണ് അമേരിക്കയുടെ തീരുമാനം.
US steps up action against Iran; 38 ships intercepted, Central Command prevented from passing through sea














