അമേരിക്കൻ ആരോഗ്യരംഗം ‘മികച്ചത്’ എന്ന ധാരണ തെറ്റ്; സംവിധാനത്തിൽ നിരവധി പോരായ്മകളെന്ന് യുവതി

വാഷിങ്ടൺ: അമേരിക്കൻ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത് യുവതിയുടെ വെളിപ്പെടുത്തൽ. ആരോഗ്യരംഗത്ത് ജോലി ചെയ്ത അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ മെഡിക്കൽ സംവിധാനത്തിൽ നിരവധി പോരായ്മകൾ കണ്ടെത്തിയതെന്ന് അന്ന ഹാക്കൻസൺ എന്ന അമേരിക്കൻ യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഒരുകാലത്ത് അമേരിക്കൻ ആരോഗ്യരംഗം ലോകത്തിലെ ഏറ്റവും മികച്ച സംവിധാനമാണെന്ന് വിശ്വസിച്ചിരുന്നുവെന്ന് അന്ന പറഞ്ഞു. എന്നാൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിച്ചപ്പോൾ ഇൻഷുറൻസ് നടപടിക്രമങ്ങൾ, ആശുപത്രി ഭരണസംവിധാനം, നീണ്ട ജോലിസമയം, അമിത ചികിത്സാചെലവ് എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ കൂടുതൽ വ്യക്തമായതായി അവർ വ്യക്തമാക്കി.

“അമേരിക്കൻ മെഡിസിൻ തന്നെയാണ് ഏറ്റവും ഉയർന്ന നിലവാരമെന്ന് ഞാൻ കരുതിയിരുന്നു. അതിൽ ജോലി ചെയ്യാൻ എനിക്ക് വലിയ ആവേശമായിരുന്നു. എന്നാൽ, അതിൽ കൂടുതൽ കാലം ജോലി ചെയ്തതോടെ അതിലെ നിരവധി വീഴ്ചകൾ മനസ്സിലായി,” അന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ഇൻഷുറൻസ് ക്ലെയിമുകൾക്ക് ശേഷവും രോഗികൾക്ക് അടയ്ക്കേണ്ട തുക എത്രയാണെന്ന് വ്യക്തമായി അറിയാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ചികിത്സ പൂർത്തിയായ ശേഷവും ആഴ്ചകൾ കഴിഞ്ഞ് മാത്രമാണ് ബില്ലുകളോ ചെലവുകളെക്കുറിച്ചുള്ള അറിയിപ്പുകളോ ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ അനുഭവിച്ച ശേഷമാണ് അമേരിക്കൻ സംവിധാനത്തിലെ സങ്കീർണതകൾ കൂടുതൽ വ്യക്തമായതെന്നും അന്ന അഭിപ്രായപ്പെട്ടു. ചികിത്സ ലളിതവും സുതാര്യവും ചെലവ് കുറഞ്ഞതുമായ രീതിയിൽ ലഭിക്കുന്ന രാജ്യങ്ങൾ ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

അന്നയുടെ അഭിപ്രായങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. “ബിൽ ലഭിക്കുന്നതുവരെ യഥാർഥ ചെലവ് ആർക്കും അറിയില്ല”, “ആരോഗ്യസംരക്ഷണം ഒരു ഊഹക്കളിയാകരുത്”, “ചിലപ്പോൾ രോഗത്തേക്കാൾ സമ്മർദം സൃഷ്ടിക്കുന്നത് ഇൻഷുറൻസ് സംവിധാനമാണ്” തുടങ്ങിയ നിരവധി പ്രതികരണങ്ങളാണ് ആളുകൾ പങ്കുവെച്ചത്. അമേരിക്കൻ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ചെലവും സങ്കീർണതയും സംബന്ധിച്ച ചർച്ചകൾക്കിടെയാണ് അന്നയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.

A US woman has sparked a discussion online after sharing why her experience of working in American healthcare changed the way she looked at the country’s medical system

More Stories from this section

family-dental
witywide