
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ നിലവിൽ പുരോഗതിയുണ്ടെന്ന വാദങ്ങൾ തള്ളി ടെഹ്‌റാൻ സർവകലാശാലയിലെ പ്രൊഫസർ മുഹമ്മദ് എസ്ലാമി. ആഗോള വിപണിയിലെയും അമേരിക്കൻ ഓഹരി വിപണിയിലെയും സമ്മർദ്ദം കുറയ്ക്കാനാണ് ഡോണൾഡ് ട്രംപ് ഇപ്പോൾ ശ്രമിക്കുന്നതെന്നും എന്നാൽ യാഥാർത്ഥ്യങ്ങൾ കരാറിന് ഒട്ടും അനുകൂലമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെഹ്‌റാനിൽ നിന്നും അൽ ജസീറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിൽ നിന്ന് ശാശ്വതമായ ചില മാറ്റങ്ങളും വിട്ടുവീഴ്ചകളും ആവശ്യപ്പെടുന്ന അമേരിക്കയ്ക്ക്, പകരമായി അത്തരം ഉറപ്പുകളൊന്നും നൽകാൻ സാധിക്കുന്നില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഇപ്പോൾ വളരെ ദുർബലമായ അവസ്ഥയിലാണെന്നും എസ്ലാമി കൂട്ടിച്ചേർത്തു.
ആഗോള ഉപരോധങ്ങൾ കാരണം ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സമ്മർദ്ദമുണ്ടെന്നത് നേരാണെങ്കിലും കാര്യങ്ങൾ ഇപ്പോഴും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര തടസ്സങ്ങളെ മറികടന്ന് ഇറാൻ ഇപ്പോഴും ശക്തമായി എണ്ണ കയറ്റുമതി നടത്തുന്നുണ്ട്. നിലവിൽ ഇറാന്റെ പക്കൽ നിന്നുള്ള എണ്ണ പ്രധാനമായും ചൈനയിലേക്കാണ് പോകുന്നത്. ചൈനീസ് സർക്കാരിൽ നിന്നും മറ്റ് ഉപഭോക്താക്കളിൽ നിന്നും ഇതിനുള്ള പണം കൃത്യമായി രാജ്യത്തേക്ക് തിരിച്ചെത്തുന്നുണ്ടെന്നും, അതിനാൽ അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് ഇറാൻ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















