
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വാർത്താ പ്രസ്താവന പുറപ്പെടുവിച്ചു. പ്രശ്നപരിഹാരത്തിനായി ഇറാൻ ഗൗരവകരമായ നിലപാടുകളോടെ ചർച്ചയ്ക്ക് തയ്യാറാകുന്നതുവരെ ഈ അവസ്ഥ തുടരുമെന്നും തങ്ങൾ അത്തരം ഒരു നീക്കം ഇതുവരെ ഇറാന്റെ ഭാഗത്തുനിന്ന് കണ്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇറാനുമേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിലാണ് അമേരിക്ക നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന് വൈറ്റ് ഹൗസ് നാമകരണം ചെയ്ത ഈ പദ്ധതിയൂടെ ഇറാന്റെ സാമ്പത്തിക മേഖലയെ പൂർണ്ണമായും തളർത്താനാണ് നീക്കം. ഇതിനകം സൈനിക ശേഷി തകർക്കാൻ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ നടപ്പിലാക്കിയ അമേരിക്ക, ഇനി അവരുടെ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നത്.
സൈനിക നടപടികൾ ഉൾപ്പെടെ എല്ലാ വഴികളും പ്രസിഡന്റിന്റെ പരിഗണനയിലുണ്ടെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പുമായി (ഐ.ആർ.ജി.സി) നേരിട്ട് ആശയവിനിമയത്തിനുള്ള വഴി തുറന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ ഈ വാദം പിന്നീട് ഐ.ആർ.ജി.സി തള്ളിക്കളയുകയായിരുന്നു.














