ഒരു വര്‍ഷത്തിനിടെ 45 കിലോയോളം ശരീരഭാരം കുറച്ചു; ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ അജ്ഞാത രോഗം പിടിപെട്ട് മരിച്ച നിലയില്‍

ഒരു വര്‍ഷത്തിനിടെ 45 കിലോയോളം ശരീരഭാരം കുറച്ച ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ അജ്ഞാത രോഗം പിടിപെട്ട് മരിച്ചു. ബ്രസിലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സറായ അഡ്രിയാന തൈസനെയാണ് കഴിഞ്ഞ ദിവസം സാവോപോളോയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സറാണ് അഡ്രിയാന. 49 വയസ്സായിരുന്നു. മരണകാരണം അജ്ഞാത രോഗമാണെന്ന വിവരമാണ് പുറത്തുവരുന്നത്.

അമിതഭാരമുള്ള വ്യക്തിയായിരുന്നു നേരത്തേ അഡ്രിയാന. 39ാം വയസ്സില്‍ ഇവരുടെ ശരീര ഭാരം നൂറ് കിലോയ്ക്ക് മുകളിലായിരുന്നു. അമിതഭാരത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന അഡ്രിയാന വിഷാദരോഗത്തിനും ലഹരിമരുന്നിനും അടിപ്പെട്ടിരുന്നു. പിന്നീടാണ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എട്ട് മാസംകൊണ്ട് 80 പൗണ്ടും, അടുത്ത ഏഴ് മാസത്തില്‍ 20 പൗണ്ടും കുറച്ചിരുന്നു.

അഡ്രിയാനയുടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല. ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമങ്ങള്‍, ഡയറ്റ് പ്ലാനുകള്‍ എന്നിവയെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്ന അഡ്രിയാന ഒരു വര്‍ഷത്തിനിടെ 45കിലോയാണ് ശരീരഭാരം കുറച്ചത്.

More Stories from this section

family-dental
witywide