നിപ ജാഗ്രതയിൽ കോഴിക്കോട്; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു

നിപയെ തുടർന്ന് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി. മുന്‍കരുതലുകളുടെ ഭാഗമായാണ് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ ഇന്നും നാളെയു൦ അവധി പ്രഖ്യാപിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിദഗ്ധരും ഐസിഎംആർ, എൻ സിഡിസി എൻ ഏജൻസികളിൽ നിന്നുള്ള പ്രതിനിധികളും കോഴിക്കോട്ടെത്തി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ മൊബൈൽ ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകും.

നിലവിൽ രോഗം ബാധിച്ച മൂന്ന് പേരും രോഗലക്ഷണങ്ങളുമായി 20 പേരുമാണ് ചികിത്സയിലുള്ളത്. നിപ ബാധിച്ച ആദ്യ മരിച്ച മരുദോഗ്ര സ്വദേശിയുടെ 9 വയസ്സുകാരനായ മകൻ്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്.

അതേസമയം രോഗം സ്ഥിരീകരിച്ച ഇതേ കുടുംബത്തിലുള്ള 25 കാരൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്ര ആശുപത്രിയിലെ 24 കാരനായ മെയിൽ നേഴ്സിന്റെ ആരോഗ്യം നിലയിലും ആശങ്കയില്ല. നിലവിൽ നിപ ബാധിതരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക 789 ആണ്. സമ്പർക്ക പട്ടിക ഇനിയും വിപുലമായേക്കും എന്നാണ് സൂചന.

More Stories from this section

family-dental
witywide