കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിൽ, ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ മെയ് 30 മുതൽ ജൂൺ 10 വരെയുള്ള റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. ആരോഗ്യവകുപ്പ് ക്ലസ്റ്ററുകൾ തിരിച്ചുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട 15 പേരെ ഹോം ക്വാറന്റൈനിലാക്കി. സമ്പർക്ക പട്ടികയിലെ രണ്ടുപേർ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 62 പേർ ലോ റിസ്‌ക് വിഭാഗത്തിലും ആണുള്ളത്. ഇതിൽ ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്.
അതേസമയം, ജില്ലയിൽ നിപ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 77 പേരാണുള്ളത്. ഇതിൽ 58 പേർ ആരോഗ്യ പ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ചുപേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. ഇതുവരെ ഇവരിൽ ആർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംശയനിവാരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 0495 2373 901, 9072007767
43-year-old infected with Nipah is in critical condition; Control room opened














