4 നിപ്പ കേസുകള്‍, 2 മരണം, ഒന്‍പതു വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍, പുണെ എന്‍ഐവി സംഘം കേരളത്തിലേക്ക്

കോഴിക്കോട്: കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടു പേര്‍ക്കും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഒരാളുടെ കുട്ടിക്കും ബന്ധുവിനും നിപ്പയുണ്ടെന്നും സ്ഥിരീകരിച്ചു.

കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് ( 48) ഓഗസ്റ്റ് 30നും നടകര മംഗലാട് മമ്പഴിക്കുനി ഹാരിസ് (40) ഈ മാസം 11നുമാണ് മരിച്ചത്. മുഹമ്മദിന്റെ ഒന്‍പതു വയസ്സുള്ള കുട്ടിക്കും ബന്ധുവിനും നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള നാലും ഹാരിസിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നും പേര്‍ ചികില്‍സയിലുണ്ട്. ഹാരിസും മുഹമ്മദും ആശുപത്രിയില്‍ വച്ച് സമ്പര്‍ക്കമുണ്ടായി എന്നു കരുതുന്നു. ഇരുവരും പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ എടുത്ത് പരിശോധിച്ചു വരുന്നു. ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ തിരിച്ചറിയും

രാത്രി ഒന്‍പതു മണിയോടെയാണ് പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം വന്നതും നിപ്പ സ്ഥിരീകരിച്ചതും.നേരത്തെ കോഴിക്കോട് ലാബില്‍ നടത്തിയ പരിശോധനയിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുടെ മുഹമ്മദിന്റെ സ്രവം പരിശോധനക്കയയ്ക്കാന്‍ സാധിച്ചിരുന്നില്ല. രോഗലക്ഷണങ്ങള്‍ പ്രകാരം ആ മരണവും നിപ്പ മൂലമാണെന്ന് ഉറപ്പിക്കുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലുള്ള ഒമ്പതു വയസുകാരന്‍ വെന്റിലേറ്ററിലാണ്. ചികില്‍സയിലുള്ള മറ്റൊരാളുടെ നില തൃപ്തികരമാണ്.

നിലവില്‍ ആകെ ഏഴ് പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഐസിഎംആര്‍ നിര്‍ദേശപ്രകാരമുള്ള പ്രത്യേക മരുന്ന് വിമാനമാര്‍ഗം എത്തിച്ചു ചികിത്സയിലുള്ളവര്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പരിശോധനാ ഫലം പുറത്തുവന്‌തോടെ മരിച്ചവരുടെ റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി. മരിച്ചവര്‍ രണ്ടു പേരും വിദേശത്തായിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടിക നേരത്തെ ആരോഗ്യ വകുപ്പ് തയാറാക്കിയിരുന്നു. ആദ്യം മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. ഇതില്‍ 127 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 31 പേര്‍ അയല്‍വാസികളും കുടുംബക്കാരുമാണ്. രണ്ടാമത് മരണപ്പെട്ടയാളുടെ സമ്പര്‍ക്കത്തിലെ 100 പേരെ തിരിച്ചറിഞ്ഞു. ഇതില്‍10 പേരുടെ ഫോണ്‍ നമ്പറടക്കം മനസ്സിലായിട്ടുണ്ട്.

പരിശോധനാഫലം വൈകുന്നത് ഒഴിവാക്കാന്‍ പുണെ വൈറോളജിയുടെ പ്രത്യേക മൊബൈല്‍ പരിശോധനാസംഘം ചെന്നൈയില്‍ നിന്നെത്തുമെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ പുണെയില്‍ നിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ വവ്വാല്‍ പരിശോധനയുണ്ടാകും.

More Stories from this section

family-dental
witywide