
ടൊറൻ്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കഷ്ടകാലം തീരുന്നില്ല. ഇന്ത്യ – കാനഡ നയതന്ത്ര പ്രശ്നത്തില്‍ കുടം തുറന്നുവിട്ട ഭൂതം ഇപ്പോഴും കൊടുങ്കാറ്റായി ലോകം മുഴുവന്‍ കറങ്ങി നടക്കുമ്പോഴാണ് പുതിയ പ്രശ്നം. നാസികള്‍ക്കു വേണ്ടി യുദ്ധം ചെയ്ത വയോധികനായ ഒരു യുക്രെയ്ന്‍ വംശജനെ പാര്‍ലമെന്റിലേക്ക് ക്ഷണിച്ചതാണ് വിവാദമാകുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി കാനഡ സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹത്തിൻ്റെ പാര്‍ലമെന്റിലെ പ്രസംഗം കേള്‍ക്കാനാണ് 98 വയസ്സുള്ള , ഇപ്പോള്‍ കനേഡിയന്‍ പൗരനായ മുന്‍ സൈനികനെ ക്ഷണിച്ചത്. ഇതിൻ്റെ പേരില്‍ ഹൗസ് ഓഫ് കോമണ്‍ സ്പീക്കര്‍ ആൻറണി റോട്ട പ്രതിസന്ധിയിലായി.
അദ്ദേഹമാണ് മുന്‍ സൈനികന്‍ യാരോസ്ളാവ് ഹുങ്കയെ വിളിച്ചുവരുത്തി ആദരിച്ചത്. എന്നു മാത്രമല്ല, യുക്രെയ്നിയന്‍ ഹീറോ, കനേഡിയന്‍ ഹീറോ തുടങ്ങിയ പുകഴ്ത്തലുകളും നടത്തി. ഇത് വിവാദമായപ്പോള്‍ റോട്ട മാപ്പ് പറഞ്ഞു. മാപ്പ് കൊണ്ട് ഒന്നും അവസാനിക്കില്ല , റോട്ട രാജിവയ്ക്കുക തന്നെവേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി പടയുടെ കൂടെയുണ്ടായിരുന്ന യാരോസ്ളാവ് ഹുങ്ക ഹിറ്റ്ലര്‍ക്ക് വേണ്ടിയുള്ള 14 വാഫന്‍ എസ്എസ് ഗൂപ്പില്‍ ഉണ്ടായിരുന്നു. ഹുങ്കയെ ക്ഷണിച്ചിരുന്ന വിവരം സെലൻസ്കിയോ ട്രൂഡോയോ അറിഞ്ഞിരുന്നില്ല . പ്രശ്നം ചര്‍ച്ചയായതോടെ , റോട്ടയുടെ നടപടി അങ്ങേയറ്റം വിഷമിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണെന്ന് ട്രൂഡോ പറഞ്ഞു.
ഈ സംഭവം കഴിഞ്ഞ ഉടന്‍ തന്നെ നിരവധി ജൂത ഗ്രൂപ്പുകള്‍ എതിര്‍പ്പുമായി രംഗത്തുവന്നു. സ്പീക്കര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടു. മാപ്പ് എഴുതി നല്‍കിയെങ്കിലും പ്രശ്നം അവസാനിച്ചിട്ടില്ല.















