
വാഷിങ്ടൺ: വരാനിരിക്കുന്ന 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള അഭിപ്രായ വോട്ടെടുപ്പിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ് ജോ ബൈഡനെക്കാൾ ലീഡ് നേടി.
ശനിയാഴ്ച പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേണൽ സർവേ അനുസരിച്ച്, 43 ശതമാനം വോട്ടർമാർ ബൈഡനെ പിന്തുണച്ചപ്പോൾ ട്രംപ് നേടിയത് 47 ശതമാനം വോട്ടർമാരുടെ പിന്തുണയാണ്. സർവേയിൽ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേരിട്ടുള്ള താരതമ്യത്തിൽ ട്രംപിന് അനുകൂലമായ ആദ്യ സംഭവമാണിത്.
2024 ല്‍ നടക്കുന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തനിക്ക് 15 കോടി വോട്ട് കിട്ടുമെന്ന് കഴിഞ്ഞദിവസം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുക്കുന്നവരില്‍ മുന്‍നിരയിലാണ് ട്രംപിന്‍റെ സ്ഥാനം. ജനുവരി 15 മുതലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദേശം ആരംഭിക്കുക. 15 കോടിയിലേറെ ജനങ്ങള്‍ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും നിലവിലെ രാജ്യത്തിന്‍റെ സ്ഥിതിയില്‍ ജനം അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങുന്ന ട്രംപാണ് നോമിനേഷനില്‍ നിലവില്‍ ഒന്നാമതുമുള്ളത്. അതേസമയം, ട്രംപ് ഇനിയും തിരഞ്ഞെടുക്കപ്പെടുന്നത് അമേരിക്കന്‍ ജനാധിപത്യത്തിന് വലിയ ഭീഷണിയാകുമെന്നും അതുകൊണ്ട് ട്രംപ് മല്‍സരത്തിനിറങ്ങിയാല്‍ താനും മല്‍സരിക്കുമെന്നു പ്രസിഡന്‍റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ട്രംപ് മല്‍സരിക്കുന്നില്ലെങ്കില്‍ താനും മല്‍സരിച്ചേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











