
ബെയ്റൂട്ട്: ദക്ഷിണ ലെബനനിൽ ആദ്യത്തെ ‘പൈലറ്റ് സോൺ’ നടപ്പിലാക്കുന്നതിനുള്ള പ്രത്യേക സംവിധാനത്തിന് രൂപം നൽകാൻ അമേരിക്കൻ-ലബനൻ സായുധ സേനകളുടെ പ്രതിനിധി സംഘങ്ങൾ കൂടിക്കാഴ്ച നടത്തിയതായി ലെബനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. യു.എസ് പ്രതിനിധി സംഘം ചർച്ചകൾക്കായി ബെയ്റൂട്ടിൽ എത്തിയതായി ലബനീസ് മാധ്യമങ്ങളും പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഫിനാൻഷ്യൽ ടൈംസും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കയുടെ മധ്യസ്ഥതയിൽ ലെബനനും ഇസ്രായേലും തമ്മിൽ ഉണ്ടാക്കിയ തത്വത്തിലുള്ള കരാർ പ്രകാരമാണ് ഈ പുതിയ നീക്കം. കരാർ അനുസരിച്ച് ഇസ്രായേൽ സൈന്യത്തിന്റെ പ്രാരംഭ പിന്മാറ്റത്തിനായി ദക്ഷിണ ലബനനിൽ രണ്ട് ‘പൈലറ്റ് സോണുകൾ’ നിശ്ചയിച്ചിട്ടുണ്ട്. ഇസ്രായേൽ സൈന്യം പിൻവാങ്ങുന്ന ഈ പ്രദേശങ്ങളുടെ “പൂർണ്ണവും ഫലപ്രദവുമായ സുരക്ഷാ ചുമതല ലബനൻ ഔദ്യോഗിക സൈന്യം ക്രമേണ ഏറ്റെടുക്കും.”
മേഖലയിൽ താൽക്കാലിക വെടിനിർത്തലിനും സമാധാന പുനഃസ്ഥാപനത്തിനുമുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ പൈലറ്റ് സോൺ പദ്ധതിയെ അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്. ലബനൻ സൈന്യത്തിന് ഈ മേഖലകളിൽ എത്രത്തോളം സുരക്ഷ ഉറപ്പാക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും വരും ദിവസങ്ങളിലെ തുടർനടപടികൾ.















