
ടെൽ അവീവ്: ഹമാസിനെതിരായ യുദ്ധം അവസാനിച്ചതിന് ശേഷം ഗാസയുടെ മൊത്തത്തിലുള്ള ചുമതല അനിശ്ചിത കാലത്തേക്ക് ഇസ്രയേൽ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
“ഹമാസിന്റെ രീതികള്‍ പിന്തുടരാത്തവര്‍ ആയിരിക്കണം ഇനി ഗാസ ഭരിക്കേണ്ടത്. അനിശ്ചിതകാലത്തേക്ക് ഗാസയുടെ സുരക്ഷാച്ചുമതല ഇസ്രയേലിനായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്. ഇസ്രയേലിനു സുരക്ഷാച്ചുമതല ഇല്ലാതിരുന്നതു മൂലം എന്താണു നടന്നതെന്നു നമ്മള്‍ കണ്ടുകഴിഞ്ഞു. ഇസ്രയേലിനു സുരക്ഷാച്ചുമതല ഇല്ലെങ്കില്‍ സങ്കല്പിക്കാന്‍ കഴിയാത്തവിധമുള്ള ഹമാസ് ഭീകരതയായിരിക്കും ഫലം,” എബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കാത്തിടത്തോളം വെടിനിര്‍ത്തല്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയുടെ ഭാവി സംബന്ധിച്ച ഇസ്രായേലിന്റെ പദ്ധതിയാണു നെതന്യാഹു വെളിപ്പെടുത്തിയതെന്നു വിലയിരുത്തപ്പെടുന്നു.














