
ഗാസ: ഗാസയുടെ ഭരണപരമായ തലപ്പത്ത് വലിയ അഴിച്ചുപണികൾ പ്രഖ്യാപിച്ച ഹമാസിന്‍റെ പുതിയ നീക്കത്തോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് ഗാസ ബോർഡ് ഓഫ് പീസ്. കഴിഞ്ഞ ഇരുപത് വർഷത്തോളമായി ഗാസ ഭരിച്ചിരുന്ന തങ്ങളുടെ പ്രധാന ഭരണസമിതി പിരിച്ചുവിടുകയാണെന്നും, സിവിൽ ഭരണം നടപ്പിലാക്കാൻ പുതിയ കമ്മിറ്റിക്ക് വഴിമാറുകയാണെന്നുമുള്ള ഹമാസിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ബോർഡ് ഓഫ് പീസിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.
ഹമാസിന്റെ ഈ പ്രഖ്യാപനം തങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും എന്നാൽ കേവലം വാഗ്ദാനങ്ങളിലല്ല, ഗാസയിലെ ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹമാസ് നടപ്പിലാക്കുന്ന പ്രായോഗികമായ പ്രവൃത്തികളിലാണ് തങ്ങളുടെ വിലയിരുത്തലെന്നും ബോർഡ് ഓഫ് പീസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സഖ്യകക്ഷികളും നിയന്ത്രിക്കുന്ന, പലസ്തീൻ പ്രതിനിധികളില്ലാത്ത ഈ സമിതിയുടെ പ്രസ്താവന ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
അതേസമയം, ഗാസയിൽ ഒക്ടോബറിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഇസ്രായേൽ പ്രതിദിനം ലംഘിക്കുന്നതിനെതിരെ ഈ സമിതി പുലർത്തുന്ന നിശ്ശബ്ദത വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. കരാർ ലംഘിച്ചുകൊണ്ട് ഗാസയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെയും പലസ്തീനികളുടെ കൊലപാതകങ്ങളെയും അപലപിക്കാൻ ബോർഡ് ഓഫ് പീസ് ഇതുവരെ തയ്യാറായിട്ടില്ല. വൻ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഹമാസിന്റെ ഈ പുതിയ സിവിൽ ഭരണ മാറ്റം ഗാസയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.















