നിപ്പ: മരിച്ചയാളുടെ സമ്പർക്ക പട്ടികയില്‍ 702 പേര്‍, റൂട്ട് മാപ്പ് പുറത്ത്; ആരോഗ്യപ്രവർത്തകർക്കും ലക്ഷണം

കോഴിക്കോട്: ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.

കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവർത്തകർക്കും നിപ്പ ലക്ഷണം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു.

നിപ്പ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും ജില്ലയിൽ സജ്ജമാക്കും. ഇതുവഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തി. ഇവർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍.

സർക്കാർ ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണം. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

നിപ്പ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 22-നാണ് ഇയാൾ അസുഖബാധിതനാകുന്നത്. 23-ാം തീയതി വൈകിട്ട് ഏഴ് മണിയോടെ തിരുവള്ളൂർ കുടുംബ പരിപാടിയിൽ പങ്കെടുത്തു. കാറിലായിരുന്നു യാത്ര. 25-ാം തീയതി, മുള്ളാർക്കുന്ന് ബാങ്കിൽ രാവിലെ 11 മണിയോടെ കാറിൽ എത്തി. അന്നേദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദിൽ എത്തി. 26-ാം തീയതി രാവിലെ 11 – 1.30 ന് ഇടയിൽ ഡോ. ആസിഫ് അലി ക്ലിനിക്കിൽ. 28-ാം തീയതി രാത്രി 9 മണിയോടെ ഇഖ്റ റഹ്മ ആശുപത്രി തൊട്ടിൽ പാലം. കാറിലായിരുന്നു ആശുപത്രിയിൽ എത്തിയത്.

29-ാംതീയതി പുലർച്ചെ 12.02- ഓടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക്. ഇവിടെവെച്ച് മരണപ്പെട്ട മുഹമ്മദിനെ 30-ാം തീയതി ഉച്ചക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് ആംബുലൻസിൽ എത്തിച്ചു.

More Stories from this section

family-dental
witywide