അനുഷ പരീക്ഷിച്ചത് എയര്‍ എംബോളിസം; ആശുപത്രിയില്‍ പൊളിഞ്ഞത് ആസൂത്രിത കൊലപാതക ശ്രമം

പത്തനംതിട്ട: പ്രസവിച്ചു കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം. എയർ എംപോളിസം എന്ന മാർഗമാണ് പ്രതി അനുഷ കൊലപാതക ശ്രമത്തിനായി സ്വീകരിച്ചത്. ഞരമ്പിലേക്ക് നേരിട്ട് ഓക്സിജന്‍ കുത്തിവച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. ഇതിനായി രണ്ടുതവണ യുവതിയുടെ കെെയ്യില്‍ പ്രതി സിറിഞ്ചുപയോഗിച്ചു. മൂന്നാം തവണയും കുത്തിവയ്പ്പിന് ശ്രമം നടത്തിയപ്പോള്‍ യുവതിയുടെ അമ്മ ബഹളം വയ്ക്കുകയും, ആശുപത്രി അധികൃതർ എത്തി തടയുകയുമായിരുന്നു.

കായംകുളം കരിയിലക്കുളങ്ങര സ്വദേശിയായ സ്‌നേഹയ്ക്ക് (24) നേരെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ആക്രമണം നടന്നത്. പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷയാണ് (30) കൊലപാതകത്തിന് ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണുമായി അനുഷയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇതാണ് പ്രേരണയായതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. അരുണിനെ സ്വന്തമാക്കാന്‍ സ്നേഹയെ ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. അനുഷയും അരുണും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു.

അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. കോളേജ് കാലഘട്ടം മുതൽ തന്നെ ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് അരുണിനെ ഇതുവരെ പ്രതിചേർത്തിട്ടില്ലെങ്കിലും, ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണ്. ഗൂഢാലോചനയില്‍ അരുണിന് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. 

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ആക്രമണം അരങ്ങേറിയത്. നഴ്സിന്റെ യൂണിഫോം ധരിച്ചെത്തിയ അനുഷ സ്നേഹയ്ക്ക് കുത്തിവയ്പ്പ് എടുക്കാനുണ്ടെന്ന് അറിയിച്ചു. ഡിസ്ചാർജായതിന് ശേഷം എന്തിനാണ് കുത്തിവയ്പ്പ് എന്ന് സ്നേഹയുടെ ഒപ്പമുണ്ടായിരുന്ന അമ്മ ചോദ്യം ചെയ്തെങ്കിലും, അതിനകം ബലമായി സ്നേഹയുടെ കയ്യിൽ പിടിച്ച അനുഷ കുത്തിവയ്പ്പ് എടുക്കാന്‍ ശ്രമിച്ചു. സിറിഞ്ചില്‍ മരുന്നില്ലെന്ന് കണ്ടതോടെ അമ്മ ബഹളം വയ്ക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരെത്തിയതോടെ അനുഷ നഴ്സല്ലെന്ന് തിരിച്ചറിഞ്ഞു. ആശുപത്രി ജീവനക്കാർ പിടിച്ചുവച്ച അനുഷയെ പുളിക്കീഴ് പോലീസെത്തി കസ്റ്റടിയിലെടുത്തു.

പ്രതിയുടെ കെെവശമുണ്ടായിരുന്ന 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാർമസി പഠനം പൂർത്തിയാക്കിയ ആളാണ് അനുഷയെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതിലൂടെ മരണം വരെ സംഭവിക്കാം. ഇതിനുള്ള ശ്രമമാണ് പ്രതി നടത്തിയതെന്നാണ് നിഗമനം. ശ്വാസകോശം അമിതമായി വികസിക്കുന്നതിലൂടെ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യതയ്ക്ക് പുറമെ, ശ്വാസകോശം, നാഡീവ്യൂഹം എന്നിവയെയും അപകടകരമായി ഇത് ബാധിച്ചേക്കാം.

More Stories from this section

family-dental
witywide