ആമസോണിനെതിരെ ആന്റിട്രസ്റ്റ് കേസ് ഫയല്‍ ചെയ്ത് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍

ആമസോണിനെതിരെ ആന്റിട്രസ്റ്റ് കേസ് ഫയല്‍ ചെയ്ത് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍. ഗൂഗിളിനും മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഫെയ്‌സ്ബുക്കിനുമെതിരെ സമാനമായ കേസുകള്‍ ഫയല്‍ ചെയ്തതിനു തൊട്ടു പിന്നാലെയാണ് യുഎസ് ട്രേഡ് കമ്മീഷന്‍ ആമസോണിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അമേരിക്കയിലെ പതിനേഴോളം സ്‌റ്റേറ്റുകള്‍ ആമസോണ്‍ പോളിസികള്‍ ഓണ്‍ലൈന്‍ വില വര്‍ദ്ധനവിനും പണപ്പെരുപ്പത്തിനും കാരണമാകുന്നുവെന്നും മറ്റ് സെല്ലേര്‍സിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തു.

ആമസോണ്‍ പോലെയുള്ള ടെക് ഭീമന്മാരുടെ ഇന്റര്‍നെറ്റ് ആധിപത്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ ഏറ്റവും പുതിയ നടപടിയാണിത്. ആമസോണും മറ്റ് ടെക്ക് ഭീമന്മാരും തങ്ങളുടെ സോഷ്യല്‍മീഡിയ സെര്‍ച്ച് ഓഫ്ഷനുകളിലും ഓണ്‍ലൈന്‍ റീട്ടെയിംലിംഗിലുമെല്ലാം അപ്‌ഡേഷന്‍സ് വരുത്തി ദുരുപയോഗം ചെയ്തുകൊണ്ട് ഓണ്‍ലൈന്‍ രംഗത്ത് കൊള്ളലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് പഴക്കമുണ്ട്. നാലു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ആമസോണിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആമസോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഒപ്പം മത്സരിക്കുന്ന വന്‍കിട കമ്പനികള്‍ക്കും മറ്റ് സെല്ലേര്‍സിനും പ്രൊഡക്ട്‌സിന്റെ വില കുറക്കാന്‍ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും ഗുണനിലവാരമില്ലാത്ത പ്രൊഡക്ട്‌സ് വില്‍ക്കുകയും വില്‍പ്പനക്കാരില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുകയും ചെയ്തുവെന്ന് എഫ്ടിസിയും സ്റ്റേറ്റ് പാര്‍ട്‌ണേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആമസോണിനോട് നിര്‍ദ്ദേശിക്കുന്ന സ്ഥിരമായൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് എഫ്ടിസി പറഞ്ഞു.

1994ല്‍ സ്ഥാപിതമായ ഒരു ട്രില്യണ്‍ ഡോളറിലധികം ആസ്തി മൂല്യമുള്ള ആമസോണ്‍ വില കുറഞ്ഞ പ്രൊഡക്ട്‌സ് വില്‍ക്കുന്ന സെല്ലേര്‍സിന്റെ ഉത്പന്നങ്ങളെ ഉപഭോക്താക്കള്‍ക്ക് പെട്ടന്ന് കണ്ടെത്താന്‍ പറ്റാത്ത തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചതായും എഫ്ടിസി പറഞ്ഞു. ആമസോണ്‍ സ്വന്തം ഉത്പന്നങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി എന്നും പരാതിയുണ്ട്. ടെക്ക് ഭീമനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിന് ഡെമോക്രാറ്റുകളുടേയും റിപ്പബ്ലിക്കന്‍സിന്റേയും ഉഭയകക്ഷി പിന്തുണ ലഭിച്ചിട്ടുണ്ട്. 2021 ല്‍ ട്രംപ് ഭരണം അവസാനിക്കുന്ന കാലത്താണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും എഫ്ടിസിയും ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍, ആമസോണ്‍ എന്നിവയ്‌ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണമാരംഭിച്ചത്.