
വാഷിംഗ്ടൺ: സ്വന്തം ജനപ്രീതിയിൽ ഇടിവ് നേരിടുമ്പോഴും, രാഷ്ട്രീയ എതിരാളികളെ കൃത്യമായി ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിരോധത്തിലാക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രാഷ്ട്രീയ തന്ത്രം വീണ്ടും സജീവമാകുന്നു. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുമായി ട്രംപ് ഉടലെടുത്ത പുതിയ തർക്കമാണ് ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയം.
അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന പ്രചാരണ വാഗ്ദാനത്തിൽ നിന്ന് പിന്മാറാൻ മേയർ സൊഹ്റാൻ മംദാനി വിസമ്മതിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് മറുപടിയായി, അമേരിക്കൻ മണ്ണിൽ വെച്ച് ഒരു തരത്തിലും ബെഞ്ചമിൻ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ശക്തമായി പ്രഖ്യാപിച്ചു.
ഫെഡറൽ ഭരണകൂടവും ന്യൂയോർക്ക് നഗരസഭയും തമ്മിലുള്ള അധികാര തർക്കത്തിലേക്ക് കാര്യങ്ങൾ വഴിമാറുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ ട്രംപിന്‍റെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്രതലത്തിൽ അത്ര സുഖകരമല്ലാത്ത ബന്ധം പുലർത്തുന്ന നെതന്യാഹുവിനെ പിന്തുണയ്ക്കുന്നതിലൂടെ ഒരു സഖ്യകക്ഷിയെ സംരക്ഷിക്കുക മാത്രമല്ല ട്രംപ് ചെയ്യുന്നത്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഡൊമോക്രാറ്റിക് പാർട്ടി തീവ്ര നിലപാടുകളിലേക്ക് നീങ്ങുകയാണെന്ന രാഷ്ട്രീയ പ്രചാരണത്തിന് വഴിമരുന്നിടാനും ഈ വിഷയം ട്രംപ് ആയുധമാക്കുകയാണ്.















