എച്ച്-1ബി വീസ കരാറടിസ്ഥാനത്തിലുള്ള അടിമത്തം, അത് നിര്‍ത്തലാക്കണം: വിവേക് രാമസ്വാമി

വാഷിങ്ടൻ: അമേരിക്ക നല്‍കുന്ന എച്ച്-1ബി വീസ പ്രോഗ്രാം കരാര്‍ അടിസ്ഥാനത്തിലുള്ള അടിമത്തമാണെന്നും അത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിവേക് രാമസ്വാമി. 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ മത്സരരംഗത്തുള്ള ഇന്ത്യൻ-അമേരിക്കൻ വംശജന്‍ വിവേക് രാമസ്വാമിയുടെ ഈപ്രസ്താവന ഇന്ത്യയിലെ ഐടി മേഖലയിലുള്ളവരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ലോട്ടറി സമ്പ്രദായത്തിന് പകരം യഥാർഥ മെറിറ്റോക്രാറ്റിക് പ്രവേശനമാണ് വേണ്ടതെന്നും എച്ച്-1 ബി വീസ ഒരു തരത്തിലുള്ള കരാർ അടിമത്തമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വീസയാണ് എച്ച്-1ബി വീസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് യുഎസ് കമ്പനികള്‍ ഈ വീസയെ ആശ്രയിക്കുന്നു.

.വിവേക് രാമസ്വാമി തന്നെ 29 തവണ ഈ വീസ പ്രോഗ്രാം ഉപയോഗിച്ചിട്ടുണ്ട്. 2018 മുതൽ 2023 വരെ, എച്ച്-1ബി വീസയ്ക്ക് കീഴിലുള്ള ജീവനക്കാരെ നിയമിക്കുന്നതിന് രാമസ്വാമിയുടെ മുൻ കമ്പനിയായ റോവന്റ് സയൻസസിന്റെ 29 അപേക്ഷകൾ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അംഗീകരിച്ചിരുന്നു. 2021 ഫെബ്രുവരിയിൽ റോവന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സ്ഥാനം വിവേക് ഒഴിഞ്ഞെങ്കിലും ഈ വർഷം ഫെബ്രുവരി വരെ കമ്പനിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷനായി തുടർന്നു.

ഈ വർഷം ജൂലൈയിൽ, എച്ച്-1ബി തൊഴിൽ വീസയിൽ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ വാർഷിക പ്രവേശനം ഇരട്ടിയാക്കാൻ നിർദേശിക്കുന്ന ബിൽ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി അവതരിപ്പിച്ചിരുന്നു. പ്രതിവർഷം ലഭ്യമായ എച്ച്-1 ബി വീസകളുടെ എണ്ണം 65,000 ൽ നിന്ന് 1,30,000 ആയി ഉയർത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ, എച്ച്-1 ബി വിസയുടെ നാലിൽ മൂന്ന് ഭാഗവും ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide