
മലപ്പുറം: മലപ്പുറം സ്‌കൂളിൽ നിന്ന് അരി കടത്തിയ സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കരിൽ നിന്ന് 2.88 ലക്ഷം രൂപ ഇടാക്കാനും ക്രിമിനൽ നടപടിക്കും ശുപാർശ. ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തിട്ടുള്ളത്. മലപ്പുറം മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്കൂളിലെ അരി കടത്തിലെ ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്. സ്കൂളിലെ 7737കിലോ അരി കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
വിശദവിവരങ്ങൾ ഇപ്രകാരം
ലക്ഷങ്ങൾ വിലവരുന്ന അരി കടത്തിയതിലൂടെ സ്‌കൂളിനുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരിൽ നിന്ന് ഈടാക്കണമെന്നും ക്രിമിനൽ നടപടി വേണമെന്നുമാണ് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തിരിക്കുന്നത്. ഗുരുതരമായ കുറ്റമാണിതെന്നും സ്‌കൂളിലെ പ്രധാന അധ്യാപകൻ ഉൾപ്പെടെ കുറ്റക്കാരായ നാല് അധ്യാപകർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. സംഭവത്തിൽ നാല് അധ്യാപകർക്ക് നേരത്തെ സസ്‌പെൻഷൻ ലഭിച്ചിരുന്നു. പ്രധാനാധ്യാപകൻ ഡി ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവർക്കെതിരെയാണ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നടപടിയെടുത്തിട്ടുള്ളത്.
സ്‌കൂളിൽ നിന്ന് രാത്രിയിൽ അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നതിന്റെ ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പിന്നാലെ ഡി ഡി ഇയുടെ പരിശോധനയിൽ അരിക്കടത്തും മറിച്ചുവിൽപ്പനയും സ്ഥിരീകരിച്ചു. കൊണ്ടോട്ടിയിലെ കടയിലേക്കാണ് അരി കടത്തിയതെന്നും തെളിഞ്ഞിരുന്നു.
Action against teachers in Malappuram school rice smuggling case latest update












