
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജില്ലാ ബിജെപിയില്‍ അഭിപ്രായ ഭിന്നത. സ്ഥാനാർഥിയാകുന്നതിൽ നിന്ന് പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് രംഗത്ത് എത്തി. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ പിതൃശൂന്യ നടപടി എന്നാണ് കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. പിന്നാലെ നേതാവിനെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇടപെട്ട് പുറത്താക്കി.
കർഷഷ മോർച്ച നേതാവ് ശ്യാം തട്ടയിലാണ് നേതൃത്വത്തെ് വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റിനെ പൊട്ടൻ എന്ന് വരെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു. അനിലിന്‍റെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയാണെന്നും ഒരു ലക്ഷം വോട്ട് പോലും പിടിക്കില്ലെന്നും ശ്യാം തട്ടയിൽ ആരോപിച്ചു. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് പ്രവർത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്.
BJP removed local leader after criticized Anil Antony candidateship.











