ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തിങ്കളാഴ്ച തന്നെ രാജി പ്രഖ്യാപിച്ചേക്കാമെന്നും അധികാരം ഒഴിയുന്നതിനുള്ള സമയക്രമവും പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്. ബ്രിട്ടീഷ് പത്രമായ ദി ഒബ്സർവർ പുറത്തുവിട്ട വിവരങ്ങൾ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, സ്റ്റാർമർ രാജിവെക്കുമെന്ന റിപ്പോർട്ടുകൾ സർക്കാർ വൃത്തങ്ങൾ തള്ളി. രാജ്യഭരണം മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് പ്രധാനമന്ത്രിയുടെ മുഴുവൻ ശ്രദ്ധയെന്നും അദ്ദേഹം തന്റെ ചുമതലകളിൽ ഉറച്ചുനിൽക്കുകയാണെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.
അടുത്ത മാസങ്ങളിലായി സ്റ്റാർമറിനെതിരായ സമ്മർദം പാർട്ടിക്കുള്ളിൽ വർധിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ലേബർ പാർട്ടിയിലെ എതിരാളിയായ ആൻഡി ബേൺഹാം പാർലമെന്റ് സീറ്റ് നേടിയതോടെ നേതൃത്വ വെല്ലുവിളിക്കുള്ള സാധ്യതകൾ ശക്തമായതായി റിപ്പോർട്ടിൽ പറയുന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സ്റ്റാർമർ തന്റെ ഔദ്യോഗിക ഗ്രാമീണ വസതിയായ ചെക്കേഴ്സിൽ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയതായും, തിങ്കളാഴ്ച തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള പ്രസ്താവന ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മുതിർന്ന ലേബർ നേതാക്കൾ കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ വെള്ളിയാഴ്ച സ്റ്റാർമർ തന്നെ നേതൃത്വത്തിനെതിരായ ഏത് വെല്ലുവിളിയെയും നേരിടുമെന്നും ആഭ്യന്തര കലഹങ്ങളിലൂടെ പാർട്ടി സ്വയം തകർക്കരുതെന്നും ആഹ്വാനം ചെയ്തിരുന്നു.2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻവിജയത്തിലേക്ക് നയിച്ചെങ്കിലും, വിവാദങ്ങളും നയപരമായ പിൻവലിക്കലുകളും കാരണം സ്റ്റാർമറിനെതിരെ പാർട്ടിക്കുള്ളിൽ അസംതൃപ്തി വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സർക്കാരിനോടുള്ള ജനവിശ്വാസത്തെയും ബാധിച്ചെന്നാണ് വിമർശകരുടെ ആരോപണം.
ലേബർ പാർട്ടിയുടെ പാർലമെന്ററി അംഗങ്ങളിൽ നാലിലൊന്നോളം വരുന്ന 100-ലധികം എംപിമാർ സ്റ്റാർമർ രാജിവെക്കുകയോ അധികാരം ഒഴിയുന്നതിനുള്ള വ്യക്തമായ സമയപരിധി പ്രഖ്യാപിക്കുകയോ വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. മന്ത്രിസഭാംഗങ്ങൾ, ഉപദേഷ്ടാക്കൾ, ധനസഹായികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തന്റെ സ്ഥാനം തുടരാനാകാത്ത സാഹചര്യമാണെന്ന നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്.
സ്റ്റാർമറുടെ പിൻഗാമിയായി ആൻഡി ബേൺഹാമിനെ ലേബർ പാർട്ടിക്കുള്ളിൽ പ്രധാന സാധ്യതയായി വിലയിരുത്തുന്നുണ്ട്. ധാരണാപരമായ അധികാര കൈമാറ്റത്തിലൂടെയോ ഔദ്യോഗിക നേതൃത്വ മത്സരത്തിലൂടെയോ അദ്ദേഹം പാർട്ടി നേതാവാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, മുൻ ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങും പാർട്ടി നേതൃത്വത്തിനായി മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
British Prime Minister Keir Starmer may resign, report says; leadership change talks active











