‘കോൺഗ്രസ് വർഗീയതയുടെ ബി ടീം; ആരും എപ്പോൾ വേണമെങ്കിലും ബിജെപിയിൽ പോകാം’; പരിഹസിച്ച് മുഖ്യമന്ത്രി

കണ്ണൂർ: നേതാക്കളുടെ മറുകണ്ടം ചാടലിൽ കോൺഗ്രസിനെ പരിഹസിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കോൺഗ്രസിൽ ആരും എപ്പോൾ വേണമെങ്കിലും ബിജെപിയിൽ പോകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും വർഗീയ ശക്തികളോട് ഉറച്ച നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് പിണറായി വിജയൻ വിമർശിച്ചു.

ഇന്ന് കോൺഗ്രസായ ഒരാൾ നാളെ കോൺഗ്രസായിരിക്കും എന്ന് കോൺഗ്രസിന് തന്നെ പറയാൻ കഴിയില്ല. ആരും മാറിയേക്കാം എന്ന അനിശ്ചിതത്വം കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അയോധ്യ, ഏകീകൃത സിവിൽകോഡ് വിഷയത്തിൽ തീരുമാനമെടുക്കാൻ സിപിഎമ്മിന് അധിക സമയം വേണ്ടി വന്നില്ല. എന്നാൽ കോൺഗ്രസിന് തീരുമാനം എടുക്കാൻ എത്ര നാൾ വേണ്ടി വന്നു. സംഘപരിവാറിന് അനുകൂലമായ നേതൃതലം കോൺഗ്രസിനുള്ളത് കൊണ്ടാണതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അയോധ്യ വിഷയം ചർച്ച ചെയ്യാനായിരുന്നു പാർലമെൻ്റ് ഒരു ദിവസം നീട്ടിയത്. സിപിഎം അതിനെ എതിർക്കുകയും ബഹിഷ്ക്കരിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ് എതിർത്തില്ല എന്ന് മാത്രമല്ല അംഗങ്ങൾക്ക് വിപ്പ് നൽകി. എഎപിയും പ്രതിപക്ഷ പാർട്ടികൾ പലതും എതിർത്തു. എന്നാൽ കോൺഗ്രസ് മിണ്ടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് ധൃതിയാണ്. കോൺഗ്രസിന് ആ വിഷയത്തിലും കൃത്യമായ നിലപാടില്ല. കോൺഗ്രസ് വർഗീയതയുടെ ബി ടീമാണെന്ന് പിണറായി വിജയൻ ആരോപിച്ചു. വർഗീയതയെ എതിർക്കാൻ വർഗീയതയുടെ ബി ടീമായി നിന്നിട്ട് കാര്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അയോധ്യ ക്ഷേത്ര പ്രതിഷ്ഠ മോദി നടത്തുമ്പോൾ രാഹുൽ ഗാന്ധി അതേ ദിവസം അതേ സമയം രാമ ക്ഷേത്രത്തിൽ പൂജ നടത്തി. അത് നൽകുന്ന സന്ദേശം എന്താണെന്ന് കോൺഗ്രസ് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം വലിയ ശക്തിയല്ല, പക്ഷെ നിലപാടുണ്ട്. ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടക്കുമ്പോൾ എതിർക്കാനെങ്കിലും കോൺഗ്രസ് തയ്യാറാവേണ്ടേ. ഇല്ലാത്ത തെറ്റ് ഉണ്ടെന്ന് വരുത്തി തീർക്കാനാണ് കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ ശ്രമമെന്ന് പിണറായി വിജയൻ പറഞ്ഞു. ഇവിടെ സർക്കാരിനെതിരെ ഒന്നും പറയാനില്ല. അതിനാൽ എന്തെങ്കിലും ഉണ്ടാക്കാനാണ് പ്രതിപക്ഷം ഗവേഷണം നടത്തുന്നത്. കോൺഗ്രസിന് കേരള വിരുദ്ധ വികാരമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

More Stories from this section

family-dental
witywide