
പാരീസ്: റഷ്യൻ ക്രൂഡ് ഓയിൽ കയറ്റുമതിക്ക് മേൽ അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തുമോ എന്നത് ആഗോള വിപണിയിലെ എണ്ണവിലയുടെ ഗതിയെ ആശ്രയിച്ചിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണിയിൽ എണ്ണവില എത്രത്തോളം താഴേക്ക് വരുമെന്ന് രാജ്യം നിരീക്ഷിക്കുകയാണെന്നും നിലവിൽ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനുമായുള്ള യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ വർഷം ആദ്യമാണ് ട്രംപ് ഭരണകൂടം ചില റഷ്യൻ എണ്ണക്കപ്പലുകൾക്ക് താൽക്കാലികമായി ഇളവുകൾ അനുവദിച്ചത്. യുഎസ് ട്രഷറി വകുപ്പ് കഴിഞ്ഞ മാസങ്ങളിൽ ഈ താൽക്കാലിക ഇളവ് പുതുക്കി നൽകിയിരുന്നെങ്കിലും, ഈ ആഴ്ചയോടെ നിലവിലെ കാലാവധി അവസാനിക്കുമ്പോൾ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല.
അതേസമയം, യുക്രെയ്ന് തങ്ങളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്ക ഉൾപ്പെടെയുള്ള ജി-7 രാജ്യങ്ങളുടെ തലവന്മാർ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. റഷ്യയുടെ എണ്ണ, വാതക മേഖലകൾക്ക് മേൽ ഉപരോധം ശക്തമാക്കണമെന്ന നിർദ്ദേശത്തെ ഈ സഖ്യം പിന്തുണയ്ക്കുകയും ചെയ്തു. അമേരിക്കയും ഇറാനും തമ്മിൽ പുതിയ സമാധാന കരാറിലെത്തിയതായി ഈ ആഴ്ച ആദ്യം ട്രംപ് പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. എങ്കിലും യുദ്ധത്തിന് മുൻപുള്ള നിരക്കുകളേക്കാൾ ഉയർന്ന നിലവാരത്തിലാണ് ഇപ്പോഴും എണ്ണവില തുടരുന്നത്.













