
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിൽ യാതൊരുവിധ മാറ്റവും വരാൻ പോകുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് തന്നെയോ മാറ്റിക്കളയാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും അത് നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സിപിഎം മേഖലാ റിപ്പോർട്ടിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് പാർട്ടിയിൽ ആഭ്യന്തര വിമർശനങ്ങളും നേതൃമാറ്റ ചർച്ചകളും സജീവമായ പശ്ചാത്തലത്തിലാണ് എം.വി. ഗോവിന്ദൻ്റെ ഈ ശക്തമായ പ്രതികരണം. പാർട്ടി ഉന്നത നേതൃത്വത്തിൽ യാതൊരു അഴിച്ചുപണിയും ഉണ്ടാകില്ല. നേതൃമാറ്റ വാർത്തകൾ മാധ്യമങ്ങളുടെ താല്പര്യം മാത്രമാണ്. തിരുത്തൽ നടപടികൾ പാർട്ടി ഒറ്റക്കെട്ടായാണ് നടപ്പാക്കുക. വ്യാജ പ്രചാരണങ്ങളിലൂടെ പാർട്ടിയെ ദുർബലപ്പെടുത്താനാണ് വലതുപക്ഷ ശ്രമം. തന്നെ മാറ്റും, പിണറായിയെ മാറ്റും, സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കും, സംസ്ഥാന കമ്മിറ്റി തന്നെ അഴിച്ചുപണിയും എന്നെല്ലാം ചില പ്രചാരണങ്ങളുണ്ട്. ചിലരൊക്കെ ആ ആവശ്യക്കാരാണ്. താനുറപ്പിച്ചു പറയുന്നു, ഒന്നും സംഭവിക്കാൻ പോകുന്നില്ല. എല്ലാവരെയും മാറ്റിയിട്ട് പിന്നെ ആരെ വയ്ക്കാനാണ്? – ഗോവിന്ദൻ ചോദിച്ചു.
പാർട്ടി അണികൾക്കിടയിലെ ആശയക്കുഴപ്പം ഒഴിവാക്കാനും, സംഘടനയ്ക്കുള്ളിൽ ഉയർന്നുവന്ന തർക്കങ്ങൾക്ക് വിരാമമിടാനുമാണ് ഈ പ്രസ്താവനയിലൂടെ സെക്രട്ടറി ശ്രമിച്ചിരിക്കുന്നത്. തിരുത്തലുകൾ വ്യക്തികൾക്ക് നേരെയുള്ളതല്ലെന്നും സംഘടനാപരമാണെന്നും അദ്ദേഹം ആവർത്തിച്ചു.















