‘ആര്യയും സച്ചിനും പക്വത കാട്ടണം, ഇങ്ങനെ പെരുമാറിയാൽ ഭരണം പോകും’; മുന്നറിയിപ്പുമായി സിപിഎം

തിരുവനന്തപുരം: തിരുവനന്തപുപരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെ സിപിഎം തിരുവവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തില്‍ വിമര്‍ശം. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നെന്നും പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശമുണ്ടായി.

മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ദേവിന്റെ പെരുമാറ്റം പൊതുജനം കാണുമായിരുന്നെന്നും രണ്ടുപേരും പക്വത കാണിച്ചില്ലെന്നും ജില്ലാ കമ്മറ്റിയംഗങ്ങള്‍ പറഞ്ഞു. ഇരുവരും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്നും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. മോശമായ കോർപറേഷൻ ഭരണം എതിരാളികൾക്കു ഗുണകരമായി. ധാർഷ്ട്യം കാണിക്കുന്ന വലിയ നേതാക്കളെ അനുകരിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.

അതേസമയം, തല്‍ക്കാലം മേയറെ മാറ്റുന്നത് ആലോചനയിലില്ല. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ മേയറെ മാറ്റിയാല്‍ തിരിച്ചടിയുണ്ടാകുമെന്നാണു വിലയിരുത്തൽ. ജില്ല കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അഭാവവും അംഗങ്ങൾ വിമർശനമായി ചൂണ്ടിക്കാട്ടി.