തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കങ്ങളിൽ കടുത്ത പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ എപ്പോഴെങ്കിലും ഇത്തരം ഒരു വിഷയമുണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. വിഷയത്തിൽ താൻ മുൻപ് പറഞ്ഞ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ചകൾ നടത്തുന്നതിൽ യാതൊരു തടസ്സവുമില്ലെന്നും പിണറായി വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന്റെ കാര്യത്തിൽ ആര് വിട്ടുവീഴ്ച ചെയ്യണമെന്നാണ് ചോദ്യമെന്ന് പിണറായി വിജയൻ ആരാഞ്ഞു. മുൻപ് വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ നേതാവ് ഡി. രാജ വ്യക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ കടുത്ത പ്രതികരണം. അതേസമയം, പദവിയുടെ കാര്യത്തിൽ സി.പി.ഐക്ക് വാശിയില്ലെന്നും എന്നാൽ എൽ.ഡി.എഫിനകത്ത് വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ലെന്നും ബിനോയ് വിശ്വം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സി.പി.എമ്മിനെ ഏറ്റവും അടുത്ത സഖ്യകക്ഷിയായാണ് കാണുന്നതെന്നും രാഷ്ട്രീയ പ്രശ്നങ്ങൾ രാഷ്ട്രീയമായി തന്നെ തീർക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. നിലപാടുകൾ തുറന്നു പറയുന്നതുകൊണ്ട് ഘടകകക്ഷികൾ ശത്രുക്കളാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സി.പി.ഐയുടെ വാതിൽ എപ്പോഴും ചർച്ചകൾക്കായി തുറന്നുകിടക്കുകയാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Why Discuss a Non-Existent Issue? Pinarayi Vijayan Firm on Opposition Deputy Leader Row













