മില്‍ട്ടന്‍ ചുഴലിക്കാറ്റ്: മരണ സംഖ്യ 15 ലേക്ക്

ഫ്‌ളോറിഡ: മരം മുറിക്കുന്നതിനിടെ തൊഴിലാളി മരിച്ചതോടെ മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഒരു ദശാബ്ദത്തോളം പോള്‍ക്ക് കൗണ്ടിയില്‍ സേവനമനുഷ്ഠിച്ച ബ്രൂസ് കിന്‍സ്ലര്‍ എന്ന 68 കാരനാണ് റോഡിന് തടസ്സമായി വീണ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.

സെന്റ് ലൂസി കൗണ്ടിയില്‍ ആറ്, പിനെല്ലസ് കൗണ്ടിയില്‍ രണ്ട് 2, വോലൂസിയ കൗണ്ടിയില്‍ നാല്, സിട്രസ് കൗണ്ടിയില്‍ ഒന്ന്, ഹില്‍സ്ബറോ കൗണ്ടിയില്‍ ഒന്ന്, പോള്‍ക്ക് കൗണ്ടി ഒന്ന് എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ഏകദേശം 1000 പേരെ രക്ഷപ്പെടുത്തിയതായി ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു. കൂടാതെ, 105 മൃഗങ്ങളെയും അര്‍ബന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളും ഫ്‌ളോറിഡ നാഷണല്‍ ഗാര്‍ഡും രക്ഷപ്പെടുത്തിയതായി ഫ്‌ളോറിഡ ഗവര്‍ണര്‍ പറഞ്ഞു.

10 സ്വിഫ്റ്റ് വാട്ടര്‍ ടീമുകള്‍ക്കൊപ്പം 23 അര്‍ബന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളെയും 1600-ലധികം ഉദ്യോഗസ്ഥരെയും സംസ്ഥാനത്തുടനീളം സജീവമായി വിന്യസിച്ചിട്ടുണ്ട്. ഫ്‌ളോറിഡ നാഷണല്‍ ഗാര്‍ഡ് 6,500ലധികം അംഗങ്ങളെ രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുണ്ട്.