28 വർഷത്തിന് ശേഷം മിസ് വേൾഡ് മത്സരത്തിന് ആതിഥേയമരുളാൻ ഇന്ത്യ

28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകസുന്ദരി മത്സരം ഇന്ത്യയിൽ തിരിച്ചെത്തുന്നു. ഫെബ്രുവരി 18-ന് ന്യൂഡൽഹിയിൽ ആരംഭിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന 71ാമത് മിസ് വേൾഡ് മത്സരാഘോഷം 2024 മാർച്ച് 9-ന് മുംബൈയിൽ സമാപിക്കും. മിസ് വേൾഡിന്‍റെ ഔദ്യോഗിക പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.

വേൾഡ് ടോപ് ഡിസൈനർ അവാർഡ്, മിസ് വേൾഡ് ടോപ് മോഡൽ, മിസ് വേൾഡ് സ്പോർട്സ് ചാലഞ്ച് തുടങ്ങിയ മത്സരങ്ങൾ ന്യൂഡൽഹിയിലും മുംബൈയിലുമായി അരങ്ങേറും. ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.

1996 ബെംഗളുരുവിലാണ് ഏറ്റവും ഒടുവിൽ ഇന്ത്യയിൽ ലോക സൗന്ദര്യ മത്സരം നടന്നത്. 88 മത്സരാർഥികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്ന് മത്സരത്തിൽ പങ്കെടുത്തത്. ഗ്രീസിൽ നിന്നുള്ള ഐറിൻ സ്ക്ലിവയായിരുന്നു അന്ന് മിസ് വേൾഡ് കിരീടം ചൂടിയത്.

120 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. കർണാടക സ്വദേശിനിയായ സിനി ഷെട്ടിയാണ് ഇത്തവണ ഇന്ത്യയെ പ്രതിനീധീകരിക്കുന്നത്. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സിനി മുൻ മിസ് ഇന്ത്യ കർണാടക വിജയിയും ഭരതനാട്യം നർത്തകി കൂടിയാണ്.

മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂട്ടി വിത് എ പർപസ് ചാലഞ്ച് ഫെബ്രുവരി 21ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കും. മാർച്ച് ഒൻപതിന് രാത്രി 7.30ന് ആരംഭിക്കുന്ന മത്സരം 10.30യോടെ അവസാനിക്കും. മുംബൈ ജിയോ വേൾഡ് കൺവെന‍‍ഷൻ സെന്ററിലായിരിക്കും മിസ് വേൾഡ് ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. കഴിഞ്ഞ തവണ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ പോളണ്ട് സ്വദേശിനി കരോലിനയാണ് വിജയിയെ കിരീടമണിയിക്കുന്നത്.

More Stories from this section

family-dental
witywide