
ഹൈദരാബാദ്: മിസ് വേൾഡ് സംഘാടകർക്ക് എതിരെ ഗുരുതര ആരോപണ ഉയര്‍ത്തി മിസ് ഇംഗ്ലണ്ട് മത്സരത്തിൽ നിന്ന് പിന്മാറി ഇന്ത്യയിൽ നിന്ന് മടങ്ങി. ഇത്തവണത്തെ മിസ് ഇംഗ്ലണ്ട് മില്ല മാഗിയാണ് മത്സരത്തില്‍ നിന്ന് പിന്മാറിയത്.
തങ്ങളെ ഷോ പീസുകളെ പോലെ കൈകാര്യം ചെയ്യുന്നുവെന്നാണ് മാഗി പറഞ്ഞത്. മത്സരാർത്ഥികളെ വിൽപ്പന വസ്തു പോലെ ആണ് സംഘാടകര്‍ കാണുന്നതെന്നും മാഗി പറഞ്ഞു. ലൈംഗികതൊഴിലാളി ആണോ എന്ന് പോലും തോന്നിപ്പോയി എന്നും മാഗി കൂട്ടിച്ചേര്‍ത്തു.
മധ്യവയസ്കരായ സ്പോൺസർമാർക്ക് ഒപ്പം നന്ദി പ്രകാശിപ്പിക്കാൻ ഇരുത്തി എന്നാണ് മാഗി ഉയര്‍ത്തിയ ഗുരുതര ആരോപണം. ഇവരെ സന്തോഷിപ്പിക്കാൻ ആണ് രണ്ട് മത്സരാർഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളിൽ ഇരുത്തിയത്. ഇവരോട് നന്ദി പറയണം എന്നായിരുന്നു സംഘാടകരുടെ ആവശ്യം. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്നാണ് കരുതിയത്. പക്ഷേ കളിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നുവെന്നും മാഗി പറഞ്ഞു. അതേസമയം, ആരോപണം സംഘാടകർ നിഷേധിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ട് തിരികെ പോകുന്നു എന്നാണ് അറിയിച്ചതെന്നും സംഘാടകര്‍ വിശദീകരിച്ചു.














