ജറുസലേം: കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസൻ നസ്രല്ല ബങ്കറില്‍ ഒളിപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ സ്വർണ നിക്ഷേപമെന്ന് ഇസ്രായേല്‍. 500 മില്യണ്‍ ഡോളറിന്റെ സ്വർണവും പണവും ആണ് ഹസൻ നസ്രല്ല ബങ്കറില്‍ സൂക്ഷിച്ചിരുന്നതെന്നാണ് ഇസ്രായേല്‍ ചൂണ്ടിക്കാണിക്കുന്നത്. ബെറൂയിറ്റിലെ ആശുപത്രിയ്ക്ക് കീഴിലെ ബങ്കറിനുള്ളിലാണ് നിധിശേഖരം ഉണ്ടായിരുന്നതെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാല്‍ ഇസ്രയേലിന്റെ വാദം തെറ്റാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
അതേസമയം ഇസ്രായേല്‍ ഡിഫന്ഡസ് ഫോഴ്‌സ് വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി, ബങ്കറിന്റെ ഒരു ഗ്രാഫിക് ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിയുടെ കീഴില്‍ ബങ്കർ ബോധപൂർവ്വം സ്ഥാപിക്കുകയായിരുന്നു. പണമത്രയും ലെബനനെ പുനരധിവസിപ്പിക്കാൻ ഉപയോഗിക്കാമായിരുന്നുവെന്നും പക്ഷേ ഹസ്ബുള്ളയെ പുനരധിവസിപ്പിക്കാനാണ് നസ്രല്ല ശ്രമിച്ചതെന്നും ഇസ്രായേല്‍ കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ സെപ്തംബറിലാണ് 64 കാരനായ നസ്‌റല്ല കൊല്ലപ്പെട്ടത്. ലെബനീസ് ഷിയാ അനുയായികള്‍ സയ്യിദ് എന്ന പദവി നല്‍കിയാണ് നസ്രല്ലയെ ആരാധിച്ചിരുന്നത്. വ്യോമാക്രമണത്തിലൂടെയായിരുന്നു നസ്രല്ലയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്.















