ഗർഭിണികളായ വിദേശികൾക്ക് വിലക്കേർപ്പെടുത്താൻ ട്രംപ് ഭരണകൂടം: ‘ബർത്ത് ടൂറിസത്തിനെതിരെ’ കർശന നടപടിക്ക് നീക്കം

വാഷിംഗ്ടൺ: യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെത്തുടർന്ന്, ഗർഭിണികളായ വിദേശ വനിതകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. ‘ബർത്ത് ടൂറിസം’ തടയുന്നതിനായി വിദേശത്തുനിന്നുള്ള ഗർഭിണികൾക്ക് വിലക്കേർപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ വ്യക്തമാക്കി.

വിദേശ പൗരന്മാർ തങ്ങളുടെ കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനായി മാത്രം പ്രസവ സമയത്ത് യു.എസിലേക്ക് യാത്ര ചെയ്യുന്നതിനെയാണ് ‘ബർത്ത് ടൂറിസം’ എന്ന് വിശേഷിപ്പിക്കുന്നത്. താൽക്കാലിക വിസകളിൽ എത്തുന്നവർ പോലും യു.എസ് മണ്ണിൽ പ്രസവിക്കുമ്പോൾ കുട്ടിക്ക് ആജീവനാന്ത പൗരത്വം ലഭിക്കുന്നത് തടയാൻ ഇമിഗ്രേഷൻ നയങ്ങൾ പുനഃപരിശോധിക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മില്ലർ പറഞ്ഞു.

”താൽക്കാലിക അടിസ്ഥാനത്തിലാണെങ്കിൽ പോലും നിങ്ങൾ ആരെയാണ് നിങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ വളരെ ശ്രദ്ധയോടെ ചിന്തിക്കേണ്ടതുണ്ട്. ആളുകൾ അമേരിക്കൻ മണ്ണിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ വേണ്ടി മാത്രം ഇവിടെ വരുന്നു, ആ കുഞ്ഞിന് ജീവിതകാലം മുഴുവൻ അമേരിക്കൻ പൗരത്വം ലഭിക്കുകയും ചെയ്യുന്നു. ഇവിടെവന്ന് ഒരു കുഞ്ഞിന് ജന്മം നൽകിയാൽ ആ കുട്ടിക്ക് യു.എസ് പൗരത്വം ലഭിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോൾ, മറ്റ് രാജ്യങ്ങൾക്കുള്ളതുപോലുള്ള കുടിയേറ്റ പരിപാടികൾ നിങ്ങൾക്ക് ഇവിടെ നടപ്പിലാക്കാൻ കഴിയില്ല. അതുകൊണ്ട് ഗർഭിണികളെ വിലക്കുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളും ഞങ്ങൾക്ക് വളരെ കർശനമായി പരിശോധിക്കേണ്ടതുണ്ട്.”- മില്ലർ അഭിപ്രായപ്പെട്ടു.

ഇത്തരത്തിൽ പൗരത്വം നേടുന്ന കുട്ടികൾ പിന്നീട് വിദേശത്തുള്ള തങ്ങളുടെ കുടുംബങ്ങൾക്ക് യു.എസിലെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അയച്ചുകൊടുക്കുമെന്നും, അത് “മൂന്നാം ലോകത്തിലെ ഒരു മുഴുവൻ കുടുംബത്തെയും പിന്തുണയ്ക്കാൻ” സഹായിക്കുമെന്നും മില്ലർ ആരോപിച്ചു.

പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഭരണഘടനയുടെ പതിനാലാം ഭേദഗതി ഉറപ്പുനൽകുന്ന ജന്മസിദ്ധമായ പൗരത്വാവകാശം റദ്ദാക്കാൻ കഴിയില്ലെന്ന സുപ്രീം കോടതി വിധി വന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. കോടതി വിധിക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിലെ പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

ടെന്നസിയിൽ നിന്നുള്ള ജനപ്രതിനിധി ആൻഡി ഓഗിൾസ് ഇതിനായി ‘ആങ്കേഴ്സ് എവേ ആക്ട്’ എന്ന പേരിൽ ഒരു പുതിയ ബിൽ പ്രഖ്യാപിച്ചു. യു.എസ് പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലാത്ത ഗർഭിണികളായ വിദേശ വനിതകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതാണ് ഈ നിയമം. റിപ്പബ്ലിക്കൻ പ്രതിനിധി ലോറൻ ബോബെർട്ട് ഗർഭിണികളായ അപേക്ഷകർക്ക് വിസ നൽകുന്നത് ഉടനടി നിർത്തലാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിനോട് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ പരിശോധിക്കാൻ തയ്യാറാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മള്ളിനും അറിയിച്ചിട്ടുണ്ട്.

സെന്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസിൻ്റെ 2020-ലെ കണക്കനുസരിച്ച്, പ്രതിവർഷം 20,000 നും 26,000 നും ഇടയിൽ ബർത്ത് ടൂറിസം കേസുകൾ യു.എസിൽ നടക്കുന്നുണ്ട്. ഇത് രാജ്യത്തെ ആകെ പ്രസവങ്ങളുടെ ഒരു ശതമാനത്തിലും താഴെ മാത്രമാണ്.

Trump administration to ban pregnant foreigners: Move to take strict action against ‘birth tourism’

More Stories from this section

family-dental
witywide