
ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിൽ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഐഎ. സ്ഫോടനം ആസൂത്രണം ചെയ്തത് ഇന്നലെ അറസ്റ്റിലായ അബ്ദുള്‍ മതീന്‍ താഹയാണെന്ന് എന്‍ഐഎ വ്യക്തമാക്കി. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫെയില്‍ സ്ഥിരമായി എത്തിയിരുന്നു.
കേസിലെ മറ്റു പ്രതികളായ മുസാവിര്‍ ഹുസൈന്‍ ഷാസിബിനെയും മുസമ്മിൽ ഷെരീഫിനെയും ചേര്‍ത്ത് സ്ഫോടനത്തിന് പദ്ധതിയിട്ടതും താഹ തന്നെയാണ്. സ്ഫോടനത്തിനാവശ്യമായ ഐഇഡി അടക്കമുള്ള സാധനങ്ങള്‍ എത്തിച്ചതും മറ്റ് നിര്‍ദേശങ്ങള്‍ നല്കിയതും ഇയാള്‍ ആണെന്ന് എന്‍ഐഎ വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തശേഷം 10 ദിവസത്തെ ചോദ്യംചെയ്യലിനായി ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
മുസാവിര്‍ ഹുസൈന്‍ ഷാസിബ് കഫെയിലെത്തി ബോംബ് വച്ചശേഷം രക്ഷപെട്ടത് താഹ നല്‍കിയ നിര്‍ദേശപ്രകാരമുള്ള റൂട്ട്മാപ്പിലൂടെയാണ്. അന്വേഷണസംഘത്തെ വഴിതിരിക്കാന്‍ പല ബസ്സുകള്‍ മാറിക്കയറിയതും സംസ്ഥാനങ്ങള്‍ കടന്നതും താഹയുടെ പ്ലാന്‍ അനുസരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി. ബെല്ലാരിയില്‍ നിന്ന് തമിഴ്നാട്ടിലേക്കും അവിടുന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും മുസാവിര്‍ സഞ്ചരിച്ചു. ഇതിനുപിന്നാലെയാണ് ഇരുവരും പശ്ചിമ ബംഗാളിലേക്ക് കടന്നത്. വ്യാജപേരുകളിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. ബംഗാളിലെ പൂര്‍വ മേദിനിപ്പൂരില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്.
മാർച്ച് 1 ന് ഉച്ചയോടെയാണ് വൈറ്റ്ഫീൽഡിലെ കഫേയിൽ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേരുൾപ്പെടെ പത്ത് പേർക്കാണ് പരിക്കേറ്റത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന മുസാവിര്‍ കഫേയില്‍ എത്തി ബാഗ് ഉപേക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ ബാഗിലുണ്ടായ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ബോംബ് വച്ചശേഷം മുസാവിര്‍ പല സ്ഥലങ്ങളില്‍ സഞ്ചരിച്ച ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. പ്രതികള്‍ക്ക് സെൽ ഫോണുകൾ, വ്യാജ സിം കാർഡുകൾ എന്നിവ നല്‍കി സഹായിച്ച മുസമ്മിൽ ഷെരീഫിനെ കഴിഞ്ഞ മാസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.