വ്യാപാര മേളയില്‍ സ്റ്റാള്‍ ഉണ്ടെന്നു പറഞ്ഞിട്ടും കാവല്‍ക്കാരന്‍ കേട്ടില്ല; ടിക്കറ്റ് വേണമെന്ന് വാശി, ഒടുവില്‍ അടിച്ച് കണ്ണ് തകര്‍ത്തു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ശനിയാഴ്ച ഒരു വ്യാപാര മേളയിക്കിടെയിലുണ്ടായ തര്‍ക്കത്തിനിടെ തിരക്ക് നിയന്ത്രണത്തിന്റെ ചുമതലയുള്ള ജോലിക്കാരന്റെ ഇടിയേറ്റ് യുവാവിന്റെ കണ്ണ് തകര്‍ന്നു. ശ്രീ ഗംഗാനഗറിലെ വ്യാപാര മേളയ്ക്കിടെയാണ് അതിദാരുണമായ സംഭവം ഉണ്ടായത്.

വ്യാപാര മേളയില്‍ ഗുല്‍ഷന്‍ വാധ്വ എന്ന യുവാവ് ഒരു സ്റ്റാള്‍ സ്ഥാപിച്ചിരുന്നുവെന്നും ശനിയാഴ്ച രാത്രി അവിടേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്‍ട്രി ടിക്കറ്റ് നല്‍കണമെന്ന് ചുമതലപ്പെട്ട ജോലിക്കാരന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, താന്‍ സന്ദര്‍ശകനല്ലെന്ന് മറുപടി പറഞ്ഞ യുവാവ് തനിക്ക് അകത്ത് കടയുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ഇത് കേള്‍ക്കാതെ യുവാവിനെ ജോലിക്കാരന്‍ ഇരുമ്പുവടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. ഇയാള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണെന്നും താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ യുവാവിനെ മര്‍ദ്ദിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് ഗുല്‍ഷന്‍ വാധ്വയുടെ കുടുംബം ആരോപിച്ചു.